a-k-balan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്കെല്ലാം പരിപൂർണ സഹായമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് നിയമ മന്ത്രി എ.കെ ബാലൻ. കാണാമറയത്ത് പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്ന എല്ലാ നടപടികളോടും സർക്കാർ സഹകരിക്കും. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് പറയുന്നതിന് മുൻകാല പ്രാബല്യം കൊടുത്ത് കഴിഞ്ഞാൽ ആദ്യം രാജിവയ്‌ക്കേണ്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്നും എ.കെ ബാലൻ ആരോപിച്ചു.

ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ പ്രതിചേർക്കുന്നതിനോട് ഇവിടെ ഒരു ബുദ്ധിമുട്ടും ആർക്കുമില്ല. ഏതു സർക്കാരിന് കീഴിലും ഇങ്ങനെയുളള ഉദ്യോഗസ്ഥരുണ്ട്. ഉപ്പു തിന്നവൻ വെളളം കുടിക്കട്ടെ. അത് എന്തായാലും ഇങ്ങോട്ടേക്ക് വരാൻ പോകുന്നില്ല. സർക്കാരിന് യാതൊരു തിരിച്ചടിയുമില്ല. എല്ലാ കാര്യങ്ങളും കോടതിയിൽ വിചാരണയിൽ ഇരിക്കുകയാണ്. കോടതി അതൊക്കെ തീരുമാനിക്കട്ടെയെന്നും എ.കെ ബാലൻ പറഞ്ഞു.

ജിക്കുമോനേയും ജോപ്പനേയും ഫിറോസിനേയും എന്തുകൊണ്ടാണ് ഉമ്മൻചാണ്ടിക്ക് മനസിലാകാതെ ഇരുന്നതെന്ന് ആരാഞ്ഞ മന്ത്രി ഗർഭപാത്രത്തിലുളളപ്പോൾ ഒരാളുടെ നക്ഷത്രം നോക്കിയെടുക്കാൻ പറ്റുമോയെന്നും ചോദിച്ചു.