kochi-covid-death

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പെട്ടിയിലാക്കാൻ മറന്നതോടെ പളളി സെമിത്തേരിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പനിയെത്തുടർന്ന് കഴിഞ്ഞദിവസം ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് മരിച്ച് കടമക്കുടി കോതാട് സ്വദേശിയായ പ്രിൻസിന്റെ മൃതദേഹമാണ് പെട്ടിയിലാക്കാൻ മറന്നത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്‌. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി.


പ്രിൻസിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ നാലുപേർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയത്. മൃതദേഹം വയ്‌ക്കാനായി പെട്ടി ആശുപത്രി അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകുന്നതിന് അനുമതി ലഭിച്ചതോടെ ആംബുലൻസിൽ പെട്ടി കയറ്റിവച്ച് ചടങ്ങുകൾ നടക്കുന്ന കോതാട് തിരുഹൃദയ പള്ളിയിൽ എത്തിച്ചു.


ശവസംസ്‌ക്കാര ചടങ്ങുകൾക്കായി തുറന്നുനോക്കിയപ്പോഴാണ് പെട്ടിക്കകത്ത് മൃതദേഹമില്ലെന്ന് മനസിലായത്. ഉടൻതന്നെ അതേ ആംബുലൻസ‌ിൽ ആശുപത്രിയിലെത്തി മൃതദേഹം കൈപ്പറ്റുകയായിരുന്നു. മൃതദേഹം കൊണ്ടുപോയിട്ടില്ലെന്ന് മനസിലായതോടെ ഉടൻതന്നെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആംബുലൻസ് ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞെങ്കിലും അപ്പോഴേക്കും പെട്ടി തുറന്നിരുന്നു. അരമണിക്കൂറിനകം തന്നെ പ്രിൻസിന്റെ മൃതദേഹവുമായി ആംബുലൻസ് പളളിയിലെത്തുകയും പിന്നീട് ശവസംസ്‌ക്കാരം നടത്തുകയുമായിരുന്നു.