
ഗുവാഹത്തി: ജോയിന്റ് എൻട്രൻസ് മെയിൻസ് (ജെ.ഇ.ഇ മെയിൻസ്) പരീക്ഷയിൽ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്‌തു. അച്ഛനും മകനും ഉൾപ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നീൽ നക്ഷത്രദാസ്, നീലിന്റെ അച്ഛൻ ഡോ. ജ്യോതിർമയി ദാസ് പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശർമ, പ്രഞ്ജൽ കലിത, ഹീരുലാൽ പഥക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രവേശനപരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാർത്ഥി പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.
ഉത്തരക്കടലാസിൽ പേരും റോൾനമ്പറും രേഖപ്പെടുത്താൻ മാത്രമാണ് നീൽ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസിൽ മറ്റൊരാൾ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം വിപുലീകരിച്ചതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാവാനിടയില്ലെന്നും പൊലീസ് പറയുന്നു. വലിയൊരു കണ്ണി തന്നെ ക്രമക്കേടിന് പിന്നിൽ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ വിവരം അറിയിച്ചിട്ടുണ്ട്.
പരീക്ഷയിൽ ഒന്നാമതെത്താൻ കൃത്രിമം കാണിച്ചതായി സൂചന നൽകുന്ന വാട്‌സാപ്പ് സന്ദേശവും ഫോൺകോൾ റെക്കോർഡുകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മിത്രദേവ് ശർമ്മ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇൻവിജിലേറ്റർ ഉൾപ്പടെയുളള ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തെ പ്രധാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയാണ് പരീക്ഷാർത്ഥിയായ നീൽ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഇന്ത്യയിലെ പ്രമുഖ എൻജിനീയറിംഗ് കോളേജുകളിലേക്കും ഐ.ഐ.ടികളിലേക്കുമുളള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.