
ന്യൂഡൽഹി: ചൈനയുടേയും പാക്കിസ്ഥാന്റേയും ചങ്കിടിപ്പിക്കുന്ന നീക്കവുമായി ഇന്ത്യ. പ്രതിരോധ രംഗത്ത് ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക അമേരിക്കൻ നിർമ്മിത വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. എഫ്-18 സൂപ്പർ ഹോണറ്റ് വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ചൈനയുമായി അതിർത്തി സംഘർഷം പുകയുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം എന്നതും ശ്രദ്ധേയമാണ്.

വിമാനവാഹിനി കപ്പലുകളിൽനിന്ന് പറത്താവുന്ന വിമാനങ്ങളാണ് എഫ്-18 സൂപ്പർ ഹോണറ്റ് വിമാനങ്ങൾ. രണ്ട് എൻജിനുകളുളള ഈ എഫ്-18 വിമാനങ്ങൾക്ക് കരയിൽ നിന്നും വിമാനവാഹിനിക്കപ്പലിൽ നിന്നും ഒരുപോലെ ശത്രുവിനെ ലക്ഷ്യമാക്കി കുതിക്കാൻ സാധിക്കും. ഇപ്പോൾ പാക്കിസ്ഥാന്റെ കൈവശമുള്ള ഒറ്റ എൻജിനുളള എഫ്-16 അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കരയിൽ നിന്നുമാത്രമാണ് പറന്നുയരാനാവുക. വിമാനങ്ങൾ കൈവശമാക്കുന്നതോടെ ഇന്ത്യ പ്രതിരോധ മേഖലയിലെ പകരംവയ്‌ക്കാനില്ലാത്ത ശക്തിയായി മാറും.

ഇന്ത്യ-പസഫിക് മേഖലയിൽ ചൈനയുടെ മേധാവിത്വം ഒഴിവാക്കാൻ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നീക്കം. അമേരിക്കയുടെ പക്കൽ നിന്നും വിമാനം സ്വന്തമാക്കാനുളള നീക്കം ഇന്ത്യ മൂന്ന് വർഷം മുമ്പും നടത്തിയിരുന്നു. വിമാനവാഹിനി കപ്പലുകളായ ഐ.എൻ.എസ് വിക്രമാദിത്യയിലും ഇപ്പോൾ നിർമ്മാണത്തിലുളള തദ്ദേശീയ കപ്പലിലും ഉപയോഗിക്കാനായിട്ടായിരുന്നു ഇന്ത്യ വിമാനങ്ങൾ സ്വന്തമാക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
