chennithalaa

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പാർട്ടിയും സർക്കാരും കസ്‌റ്റഡിയിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് കേരളത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്‌റ്റിലായി. ഇപ്പോൾ പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായി. സംസ്ഥാനത്തിൽ ഭരണാധികാരം ഉപയോഗിച്ച് തീവെട്ടി കൊള‌ളകളാണ് നടക്കുന്നതെന്നും പാർട്ടി സെക്രട്ടറിയുടെ മകൻ അധോലോക പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'നാടാകെ ഇവരുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരാക്കാമെന്നാണോ കരുതുന്നത്. അധോലോക പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസാണ് നേതൃത്വം നൽകിയത്. സ്വർണക്കടത്ത് കേസിന് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. കേന്ദ്ര ഏജൻസിയെ വിളിച്ച് വരുതിയത് മുഖ്യമന്ത്രിയല്ലേ? പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച ശേഷമാണ് കേസിൽ അന്വേഷണം വന്നത്. അറസ്റ്റ് വന്നപ്പോൾ അത് പകപോക്കലാണെന്ന് പാർട്ടി പറയുന്നത് എന്തിനാണ്?' ചെന്നിത്തല ചോദിച്ചു. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടി സെക്രട്ടറി രാജിവയ്ക്കാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പാർട്ടി സെക്രട്ടറിയുടെ മക്കളെ കുറിച്ച് നിരന്തരം വലിയ കേസുകൾ വരുന്നു. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നെഞ്ചിടിപ്പ് കേരളത്തിലെ ജനങ്ങൾ കേട്ടുകൊണ്ടിരിക്കയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.