
ലണ്ടൻ : ബ്രിട്ടന്റെ ഓക്സ്ഫഡ് - ആസ്ട്രാസെനക വാക്സിനുമുമ്പ് തന്നെ അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിൻ എത്തിയേക്കാമെന്ന് റിപ്പോർട്ട്. ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോൺടെകുമായി ചേർന്ന് ഫൈസർ വികസിപ്പിക്കുന്ന വാക്സിൻ ക്രിസ്മസിന് മുമ്പ് വിതരണത്തിനായി തയാറാകുമെന്നാണ് പ്രതീക്ഷ.
അധികം വൈകാതെ തന്നെ ഫൈസർ വാക്സിന്റെ ശാസ്ത്രീയ ഡേറ്റകൾ പുറത്തുവിട്ടേക്കും. പരീക്ഷണം പൂർത്തിയായി സുരക്ഷിതമാണെന്ന് തെളിഞ്ഞാൽ ഈ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. അതേ സമയം, ആസ്ട്രാസെനകയുടേയും ഫൈസറിന്റെയും ആദ്യ ബാച്ച് വാക്സിനുകളുടെ ഫലപ്രാപ്തി എത്രത്തോളമായിരിക്കും എന്നതിൽ ആശങ്ക തുടരുന്നുണ്ട്.
എത്രനാളത്തേക്ക് ഇവയ്ക്ക് പ്രതിരോധ ശേഷി നൽകാൻ സാധിക്കുമെന്ന കാര്യത്തിലാണ് ആരോഗ്യ വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നത്. മോഡേണ, ജാൻസെൻ, സിനോഫാം, സിനോവാക് തുടങ്ങിയ വാക്സിനുകളുടെ പരീക്ഷണങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പരീക്ഷണം വിജയിച്ചാൽ ഈ വർഷം തന്നെ 40 ദശലക്ഷം ഡോസുകൾ യു.എസിൽ വിതരണം ചെയ്യാനാണ് ഫൈസറിന്റെ പദ്ധതി. നവംബർ പകുതിയോടെ ഫൈസർ, യു.എസിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടിയേക്കുമെന്നാണ് റിപ്പോർട്ട്.