dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണം എന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമണത്തിന് ഇരയായ നടിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ നടപടികൾ പക്ഷപാതപരമാണെന്നാണ് ഹർജിയിലെ ആരോപണം. കേസിൽ അസാധാരണ ഹർജിയുമായാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലെത്തിട്ടുളളത്.

നടിയുടെ ആവശ്യത്തെ പ്രോസിക്യൂഷനും അനുകൂലിക്കുന്നുണ്ട്. വിചാരണക്കോടതിയുടെ നടപടികൾ ശത്രുതാപരവും പക്ഷപാതപരവുമാണെന്നാണ് നടിയുടെ ആരോപണം. വിസ്‌താരത്തിന്റെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നോട് മോശമായി പെരുമാറിയപ്പോൾ കോടതി നിശബ്‌ദമായി നിന്നെന്ന് ഹർജിയിൽ പറയുന്നു. തന്റെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. കൂടാതെ പ്രതിഭാഗം നൽകുന്ന ഹർജികളിൽ പ്രോസിക്യൂഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളും കൈമാറി.

എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ കോടതി ഒരു തീരുമാനവും എടുത്തില്ല. പ്രോസിക്യൂഷൻ ആവർത്തിച്ച് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിക്കുന്നു. വിചാരണ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ വിചാരണക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.