
ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യ-ചൈന തർക്കം നിലനിൽക്കുന്ന പ്രദേശങ്ങളിൽ സേനാ പിന്മാറ്റത്തെ കുറിച്ച് തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സേനാ പിന്മാറ്റം സുഗമമായി നടക്കാൻ എട്ടാം റൗണ്ട് സൈനിക- ഉദ്യോഗസ്ഥ തല ചർച്ചകൾക്ക് കാത്തിരിക്കുകയാണ് ഇന്ത്യ. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയ്‌ക്കും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ശേഷമാകാം ഈ ചർച്ചയെന്നാണ് ഇന്ത്യ കരുതുന്നത്.
അതേസമയം പാങ്‌ഗോംഗ് ത്‌സോ യിലെ ഫിംഗർ4 മലനിരകളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്‌വച്ച നിബന്ധനകളെ സൈന്യം തളളിക്കളഞ്ഞിട്ടുണ്ട്. ഫിംഗർ 3 വരെയുളള ഭാഗം ഇന്ത്യയും ഫിംഗർ 5 വരെയുളള ഭാഗത്ത് ചൈനയും പട്രോളിംഗ് നടത്താനും ഫിംഗർ 4 അക്‌സായ് ചിന്നിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു ചൈനയുടെ വാദം. സംഘർഷ സാദ്ധ്യത ലഘൂകരിക്കാനും സംഘർഷ മേഖലയിൽ നിന്ന് പിന്മാറി പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുൻപേ അറിയിച്ചതാണ്.
5800 മീറ്റർ ഉയരത്തിലുളള ഫിംഗർ 4 മുതൽ 8 വരെയുളള ഭാഗത്ത് ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തുന്ന പതിവുണ്ട്. യഥാർത്ഥ നിയന്ത്രണരേഖ കടന്ന് പോകുന്നത് ഫിംഗർ 4ലൂടെയാണെന്നാണ് ചൈനീസ് വാദം. എന്നാൽ ഇന്ത്യ ഇത് ഫിംഗർ 8ലൂടെയാണെന്ന് ഉറപ്പിച്ച് പറയുന്നു. ഫിംഗർ 4ലേക്ക് ചൈന റോഡ് നിർമ്മാണം നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ ഫിംഗർ 4ലേക്ക് ഇപ്പോഴും റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. പാങ്‌ഗോംഗ് ത്‌സോയുടെ തെക്കേ ഭാഗത്തുളള റെസാംഗ് ലാ- റെചിൻ ലാ റിഡ‌്‌ജ് രേഖ ഭാഗത്ത് നിന്നും ഇന്ത്യ സേനയെ പിൻവലിക്കണമെന്നാണ് ചൈനയുടെ ആവശ്യം എന്നാൽ ഇന്ത്യ ഈ ആവശ്യം ഇപ്പോഴും ചെവികൊണ്ടിട്ടില്ല. തർക്കം ഉണ്ടായ കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിൽ നിന്നും സൈനിക പിന്മാറ്റം നടത്തുന്നതിന് ചൈന ആദ്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇവിടെ സൈനിക വിന്യാസത്തിലും ഗതാഗതത്തിനും ചൈനയ്‌ക്കുളള മുൻകൈയാണ് ഈ ആവശ്യത്തിന് കാരണം.
മുൻപ് മേയ് 5നും 6നും പാങ്‌ഗോംഗ് ത്‌സോയിലുണ്ടായ സംഘർഷത്തിൽ ആണി തറച്ച വടികളും കമ്പുമുപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന് നേരെ ചൈന ആക്രമിച്ചിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി ചൈനീസ് സൈനികർക്കും ജീവൻ നഷ്‌ടമായി.