
തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ബിനീഷിന്റെ ബിനാമിയും ലഹരിക്കടത്തിൽ നേരത്തെ അറസ്റ്റിലാവുകയും ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപിന് മലയാള സിനിമയിലെ പ്രമുഖരമായി ബന്ധമുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്.സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട ചിലർക്കും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അനൂപിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് കരുതുന്ന ചലച്ചിത്ര പ്രവർത്തകരുടെ വിശദാംശങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ സി ബി) ബംഗളൂരു യൂണിറ്റ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ഈ വിവരങ്ങൾ എൻ സി ബിയുടെ കൊച്ചി യൂണിറ്റിന് കൈമാറുകയും ചെയ്തു. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് നിലവിൽ ബംഗളൂരു, മുംബയ്, ഗോവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കൊച്ചിയിലെ നിശാപർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചെന്ന സംശയത്തെ തുടർന്ന് ഇതേക്കുറിച്ചും എൻ സി ബി അന്വേഷിക്കുന്നുണ്ട്.
കോടികളുടെ മയക്കുമരുന്ന് ഇടപാടിൽ അനൂപിന് ബന്ധം
ബംഗളൂരുവിലും കൊച്ചിയിലുമുള്ള കോടികളുടെ മയക്കുമരുന്ന് ഇടപാടിൽ അനൂപിന് ബന്ധമുണ്ടെന്നാണ് എൻ സി ബിയുടെ നിഗമനം. എന്നാൽ, അനൂപ് ഇടപാടിലെ ഒരു കണ്ണി മാത്രമാണെന്നും ഇയാൾക്ക് വേണ്ടി പണം മുടക്കുന്നത് മറ്റാരൊക്കെയോ ആണെന്നുമാണ് സൂചന. മുമ്പ് മലയാള സിനിമാരംഗത്ത് മയക്കുമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങളും എൻ സി ബി പരിശോധിച്ചു വരികയാണ്.
ആദ്യം മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അനൂപും സുഹൃത്ത് റിജേഷും എളുപ്പത്തിൽ പണം ഉണ്ടാക്കുന്നതിനായി പിന്നീട് വിതരണക്കാരായി മാറുകയായിരുന്നു. വിദേശത്ത് നിന്ന് ഡൽഹിയിലെത്തിച്ച് 3.5 കിലോ കഞ്ചാവ് സംബന്ധിച്ച് എൻ സി ബി നടത്തിയ അന്വേഷണത്തിലാണ് അനൂപ് പിടിയിലായത്. ഗ്രാമിന് 5000 രൂപയായിരുന്നു വില.
ബിനീഷിനെ എൻ സി ബി ചോദ്യം ചെയ്യും
ബംഗളൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻ സി ബി ചോദ്യം ചെയ്യും. മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിത്. അനൂപുമായി അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. ബിനീഷ് പലപ്പോഴായി പണം തന്ന് സഹായിച്ചെന്ന് അനൂപും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. അനൂപുമായുള്ള ബിനീഷിന്റെ ബന്ധത്തെ കുറിച്ച് എൻ സി ബിയുടെ ബംഗളൂരു സോണൽ യൂണിറ്റ് അന്വേഷിക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് പ്രത്യേക കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.