kanam-rajendran

തിരുവനന്തപുരം: ബിനീഷിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷ് സർക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. കേന്ദ്ര ഏജൻസികളെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.

ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ തന്നെ സി പി എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് പാർട്ടിയിലുളള ആളല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സി പി എമ്മിനോ സർക്കാരിനോ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും കാനം പ്രതികരിച്ചു.

മയക്കുമരുന്ന് ഇടപാടിലെ സാമ്പത്തിക കേസിൽ ബിനീഷ് കോടിയേരിയെ കഴിഞ്ഞദിവസമാണ് എൻഫോഴ്‌സ് അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ ഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്. ബിനീഷിനെതിരെ കളളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു മുതൽ ഏഴു വർഷം വരെ തടവു ലഭിക്കാവുന്നതാണ് കുറ്റകൃത്യം.