
ലണ്ടൻ: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടി മുൻ നേതാവ് ജറമി കോർബിനെ സെമറ്റിക്ക് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിന് സസ്പെൻഡ് ചെയ്തു.
ജറമി കോർബിനെതിരെ ഈക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ് കമിഷൻ (ഇ.എച്ച്.ആർ.സി) പുറത്തിറക്കിയ റിപ്പോർട്ടിനു പിന്നാലെയാണ് പാർട്ടിയുടെ നടപടി. എന്നാൽ, ഈ റിപ്പോർട്ട് വസ്തുതാ പരമല്ലെന്ന് വാദിച്ച് കോർബിൻ രംഗത്തുവന്നു. ഇ.എച്ച്.ആർ.സിയുടെ കണ്ടെത്തൽ താൻ തള്ളിക്കളയുന്നതായും അദ്ദേഹം അറിയിച്ചു.കോർബിനെതിരെ പാർട്ടിക്ക് അകത്തും പുറത്തുമുള്ള ജൂത മതവിഭാഗക്കാർ ശക്തമായി രംഗത്തു വന്നിരുന്നു.
അദ്ദേഹം നേതൃസ്ഥാനത്ത് ഉണ്ടായിരുന്നപ്പോൾ പാർട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങൾ ഉന്നയിക്കുന്ന പരാതികൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെന്നായിരുന്നു പ്രധാന ആരോപണം.
പാർട്ടി യോഗങ്ങളിലും ഓൺലൈനുകളിലും സെമിറ്റിക് വിരുദ്ധ പരാമർശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ആരോപണം ഉയർന്നത്.
ലേബര്‍ പാർട്ടിയിലെ ജൂത വിഭാഗത്തിൽ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെർഗറി കോർബിന്റെ നിലപാടിൽ പ്രതിഷേധിച്ച് രാജിനൽകിയിരുന്നു.