conversion

അലഹബാദ്: വിവാഹത്തിന് വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ടെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. തങ്ങൾക്ക് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി വിവാഹിതരായ ദമ്പതികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ആ നിലയിലുള്ള മതപരിവർത്തനം സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരത്തിൽ വിവാഹത്തിനു വേണ്ടി മാത്രം മതപരിവർത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് സമാനമായ വിഷയത്തിൽ 2014ലെ അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ത്രിപാഠി ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിം സമുദായത്തിൽ പെട്ട യുവതി വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രം വിവാഹത്തിന് ഒരു മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും വിവാഹത്തിനു വേണ്ടി മാത്രമാണ് മതപരിവർത്തനം നടന്നതെന്നും കോടതി കണ്ടെത്തി.

ഭരണഘടനയുടെ അനുഛേദം 226 പ്രകാരം ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതിനാൽ ദമ്പതികളുടെ ഹർജി തള്ളുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2014ലെ വിധിന്യായത്തിൽ അലഹബാദ് ദമ്പതികളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. യുവതി ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ശേഷം വിവാഹിതയായ വിഷയത്തിലാണ് കോടതി ഇടപെട്ടത്.