
ഇസ്താംബുൾ : പടിഞ്ഞാറൻ തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അതേ സമയം, 6.6 ആണ് ഭൂചലനത്തിന്റെ തീവ്രതയെന്നാണ് തുർക്കി അധികൃതർ പറയുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നു.
നിലവിൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചതായി തുർക്കി ആരോഗ്യമന്ത്രി അറിയിച്ചു. 120 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രീസിന്റെയും തുർക്കിയുടെയും തീരത്ത് നിന്ന് ഈജിയൻ കടലിൽ 16.5 കിലോമീറ്ററും ഗ്രീക്ക് ദ്വീപായ സേമോസിന്റെ വടക്ക് കിഴക്കൻ തീരത്ത് നിന്ന് 13 കിലോമീറ്ററും അകലെ കടലിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
സേമോസ് ദ്വീപിൽ നേരിയ തോതിൽ സുനാമിത്തിരമാലകൾ ഉണ്ടായതായും കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 45,000ത്തോളം പേരാണ് ഈ ദ്വീപിലുള്ളത്. നേരിയ സുനാമിയിലും ഭൂചലനത്തിലും സേമോസിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ല. സേമോസിൽ നിലവിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോമോസിന്റെ വടക്ക് പടിഞ്ഞാറുള്ള കർലോവസിയിലാണ് ഏറ്റവും കൂടുതൽ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കെട്ടിടങ്ങൾക്കുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടില്ല. ദ്വീപിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വടക്കൻ തുർക്കിയിലെ ഇസ്മിർ പ്രവിശ്യയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇസ്മിറിൽ 20 ലേറെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മർമാരാ, ഇസ്താംബുൾ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേ സമയം, ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിലും പ്രകമ്പനം ഉണ്ടായെന്നാണ് വിവരം. തുടർചലനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായിരുന്നില്ല. ഗ്രീക്ക് ദ്വീപായ ക്രീറ്റിലും ചലനം അനുഭവപ്പെട്ടു.