cliff-house

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിലുണ്ടായ സുരക്ഷ വീഴ്‌ചയിൽ നടപടി. മ്യൂസിയം എസ് ഐയെയും സി ഐയെയും സ്ഥലം മാറ്റി. അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു.

ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിന് മുമ്പിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാലെ കൂടുതൽ പൊലീസുകാരെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ, ഡി സി പി ദിവ്യ ഗോപിനാഥ് എന്നിവർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു.

സുരക്ഷ വീഴ്‌ചയിൽ നടപടിയുണ്ടാകുമെന്ന് ഇന്നലെ രാത്രി തന്നെ പൊലീസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു. സമീപകാലത്ത് രണ്ടാം തവണയാണ് ക്ലിഫ് ഹൗസിൽ സുരക്ഷാ വീഴ്‌ചയുണ്ടാകുന്നത്. പ്രതിഷേധങ്ങൾ ഇനിയും ഉണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്ത് ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മഹിളാമോർച്ച പ്രവർത്തകർ കന്റോൺമെന്റ് ഗേറ്റ്‌ മറികടന്ന് സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഒാഫീസിന് സമീപം വരെയെത്തിയതും വിവാദമായിരുന്നു. സെക്രട്ടറിയേറ്റിന് ചുറ്റും പൊലീസ് കാവൽ ഉണ്ടായിരിക്കെയാണ് മൂന്ന് വനിത മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിനുളളിലേക്ക് കടന്നത്.