mammootty-

കോട്ടയം കുഞ്ഞച്ചന്‍ മലയാളിയുടെ മനസ്സില്‍ വന്നിറങ്ങിയിട്ട് 30 വര്‍ഷം തികഞ്ഞു. 1990 മാര്‍ച്ച് 15നാണ് മമ്മൂട്ടി നായകനായ 'കോട്ടയം കുഞ്ഞച്ചന്‍' റിലീസ് ചെയ്തത്. അച്ചായന്‍ കഥാപാത്രങ്ങള്‍ പിന്നീട് ഒരുപാട് വന്നെങ്കിലും കുഞ്ഞച്ചന്‍ ഇന്നും സ്‌പെഷലായി നിലനില്‍ക്കുന്നു. ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥയും സംഭാഷണവും ഡെന്നിസ് ജോസഫിന്റേതാണ്. കുഞ്ഞച്ചന്‍ മാത്രമല്ല, സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഇന്നും ആസ്വാദകരുടെ മനസ്സിലുണ്ട്. സിനിമാ ചിത്രീകരണത്തിനിടയിലെ ഓർമ്മ പങ്ക് വയ്ക്കുകയാണ് സംവിധായകൻ ടി.എസ്.സുരേഷ് ബാബു.

"നായികയായി പുതിയ ഒരു പെൺകുട്ടിയെയാണ് കണ്ട് വച്ചിരിക്കുന്നത്. നായികയുടെ അനിയത്തിയായി നമ്പർ 20 മദ്രാസ് മെയിലിലെ നായിക സുചിത്രയെയാണ് കണ്ട് വച്ചിരിക്കുന്നത്. അന്ന് ആ സിനിമ ഇറങ്ങിയിട്ടില്ല. ഈ ക്യാരക്ടറിന് വരാമെന്ന് സുചിത്ര പറഞ്ഞു. അങ്ങനെ അത് ബ്ലോക്ക് ചെയ്തു. അപ്പോഴാണ് നായികയായി തീരുമാനിച്ച കുട്ടിക്ക് വലിയ സ്ഥലത്ത് നിന്ന് കല്യാണാലോചന വരുന്നത്. അവ‌ർ നേരെ വന്ന് കണുന്നത് എന്നെയാണ്. ഇത് ഉറപ്പായിട്ടും നടക്കും എന്ന് അവർ പറഞ്ഞു, ഞാൻ പറഞ്ഞു എന്റെ നായികയെയാണ് കൊണ്ട് പോകുന്നത്. ആ കുട്ടിയുടെ അമ്മയോട് പറഞ്ഞപ്പോൾ ഫസ്റ്റ് പ്രിഫറൻസ് നിങ്ങൾക്കാണ് എന്നാണ് പറഞ്ഞത്.

ഞാൻ മമ്മൂക്കയോട് സംസാരിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞു. കല്യാണം കഴിച്ച് പോകുന്നെങ്കിൽ പോകട്ടെ ഇതിന്റെ ലൈഫ് ഒന്നും നമ്മൾക്ക് പറയാൻ പറ്റില്ല, നമ്മൾക്ക് വേറെ നായികയെ നോക്കാം എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അപ്പോൾ ഷൂട്ടിംഗ് തുടങ്ങാൻ ഒരു മാസമേ ഉള്ളൂ. മണിസാർ എല്ലാ പടവും അന്ന് തിരുവന്തപുരത്താണ് ഷൂട്ട് ചെയ്യുന്നത്. അത് ആദ്യം കുറച്ച് ടെൻഷൻ ഉണ്ടാക്കിയെങ്കിലും പിന്നെ തിരുവനന്തപുരം അമ്പൂരിയിലാണ് ചിത്രം ഷൂട്ട് ചെയ്തത്."