s-ramachandran-pillai

തിരുവനന്തപുരം: അന്വേഷണ ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രസർക്കാർ ദുരുപയോഗപ്പെടുത്തുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിളള. ഏജൻസികൾ നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ആർക്കെതിരെ കേസെടുക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസർക്കാരിലെ അംഗങ്ങളും രാഷ്ട്രീയപാർട്ടികളുമാണെന്ന് രാമചന്ദ്രൻപിളള ആരോപിച്ചു.

അന്വേഷണ വിവരങ്ങൾ രഹസ്യമാണ്. എന്നാൽ അത് ഓരോ മണിക്കൂറിലും ചോർത്തി കൊടുക്കുകയാണ്. ഇത് രാജ്യത്തെ സംബന്ധിച്ച് അപകടകരമായ സ്ഥിതിയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരം പറയണം. കമ്മ്യൂണിസ്റ്റ് പാർട്ടി തെറ്റ് ചെയ്‌ത ആരേയും സംരക്ഷിക്കില്ല. കുറ്റം ചെയ്‌തവരെ ശിക്ഷിക്കട്ടെയെന്നും രാമചന്ദ്രൻപിളള പറഞ്ഞു.

വാർത്തകൾ ചോർത്തി കൊടുക്കുന്നത് രാഷ്ട്രീയമാണ്. സർക്കാരിന് ബോദ്ധ്യപ്പെട്ടപ്പോഴാണ് ശിവശങ്കറിനെ മാറ്റി അന്വേഷണം നടത്തിയത്. ആരുടേയും സ്വഭാവം തിരയാൻ സാധിക്കില്ല. ശിവശങ്കറിന്റെ മേലുളള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുളളത് പോലെ പ്രധാനമന്ത്രിക്കുമുണ്ട്. ഞങ്ങളുടെ മക്കൾ നല്ലത് ചെയ്യുന്നവരുണ്ടാകും. അതുപോലെ ഇന്നത്തെ സമൂഹത്തിന്റെ സമർദ്ദത്തിന്റെ അടിസ്ഥാനത്തിൽ തെറ്ര്‌ ചെയ്‌തൂവെന്നും വരും. തെറ്റ്‌ ചെയ്‌തവരെ നമ്മൾ സംരക്ഷിക്കുന്നുണ്ടോയെന്നാണ് പ്രധാനമെന്നും രാമചന്ദ്രൻപിളള പറഞ്ഞു.

സംസ്ഥാന സെക്രട്ടറിക്ക് എതിരായി ഒരു ആക്ഷേപവുമില്ല. എല്ലാ വൃത്തികേടുമുളള ഒരു സമൂഹമാണിത്. അതിന്റെ സ്വാധീനശക്തി ചിലപ്പോൾ ഏറിയും കുറഞ്ഞും ഞങ്ങളിലും കുടുംബാംഗങ്ങളിലുമുണ്ടാകും. അത് ഞങ്ങൾ തിരുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.