
തിരുവനന്തപുരം: വയനാട്ടിൽ നിന്നും പിടികൂടി തിരുവനന്തപുരത്ത് എത്തിച്ച പത്ത് വയസ് പ്രായമുളള പെൺകടുവ രക്ഷപ്പെട്ടു. തിരുവനന്തപുരം നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്നാണ് കടുവ രക്ഷപ്പെട്ടത്. കൂടിന്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയ്‌ക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ഇന്നലെ രാവിലെയാണ് കടുവയെ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്. വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളിൽ ഭീതി പടർത്തിയ കടുവ മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പിന്റെ കെണിയിൽ വീണത്. വയനാട്ടിൽ വച്ച് പത്തോളം ആടുകളെ പിടിച്ച് കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു. അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നൽകിയ ശേഷം കാട്ടിലേക്ക് തിരിച്ചയക്കാൻ ആയിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്.
ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാർപ്പിച്ചത്. ഈ കൂടിന്റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടിരിക്കുന്നത്. കടുവ നെയ്യാർ സഫാരി പാർക്കിൽ തന്നെയുണ്ടാവുമെന്നും ഇവിടം വിട്ട് ജനവാസ മേഖലയിലേക്ക് പോകാൻ സാദ്ധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയെ കണ്ടെത്താനായി ഡ്രോൺ ക്യാമറയടക്കമുള്ള സംവിധാനങ്ങൾ പാർക്കിൽ എത്തിച്ചിട്ടുണ്ട്.
നെയ്യാർ സഫാരി പാർക്കിലുളള രണ്ട് സിംഹങ്ങളും സുരക്ഷതിരാണെന്നും അവ രണ്ടും കൂട്ടിലുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാൻ തിരുവനന്തപുരം മൃഗശാലയിൽ നിന്നും വെറ്റിനറി ഡോക്‌ടർ അടക്കമുളള സംഘം നെയ്യാറിലെത്തുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.