
കറാച്ചി: പാകിസ്ഥാനിൽ 13 വയസ് മാത്രം പ്രായമുള്ള അർസു രാജ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തെന്ന് ആരോപണം. 44 കാരനായ അലി അസറാണ് പ്രതി. ഒക്ടോബർ13ന് കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പിന്നീട് ഭർത്താവ് എന്ന് അവകാശപ്പെട്ട് കുട്ടിയ്ക്ക് 18 വയസുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി ഇസ്ലാമിലേയ്ക്ക് മതം മാറ്റുകയായിരുന്നുവെന്നുമാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ കറാച്ചിയിലും ലാഹോറിലും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ടെങ്കിലും കുട്ടി സ്വന്തം നിലയ്ക്ക് മതം മാറിയതാണെന്നാണ് പാക് കോടതിയുടെ നിലപാട്.
കോടതി വിചാരണയ്ക്കിടെ അർസു അമ്മയുടെ അടുത്തേയ്ക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അസർ പിടിച്ചു നിറുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. തങ്ങൾ ജോലിയ്ക്ക് പോയപ്പോൾ കറാച്ചിയിലെ റയിൽവേ കോളനിയ്ക്ക് സമീപത്തെ വീട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് അർസുവിന്റെ പിതാവ് രാജയുടെ ആരോപണം.
 മിക്കപ്പോഴും ചെറിയ കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് കോടതിയിൽ മൊഴി കൊടുപ്പിക്കുന്നതെന്ന് ക്രിസ്ത്യൻ സംഘടനകൾ ആരോപിക്കുന്നു.
പാകിസ്ഥാനിലെ ഉയർന്ന കോടതികൾ പോലും ഇത്തരം കേസുകളിൽ ഇരകൾക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഷയത്തിൽ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ ഇടപെടുന്നില്ലെന്നുമാണ് ക്രിസ്ത്യൻ സംഘടനകളുടെ ആരോപണം.
അതേസമയം, പെൺകുട്ടിയുടെ പേര് അർസു ഫാത്തിമ എന്നു മാറ്റിയിട്ടുണ്ടെന്നും മതം മാറിയത് പെൺകുട്ടിയുടെ ഇഷ്ടപ്രകാരമാണെന്നുമാണ് ജഡ്ജിയുടെ നിലപാട്.കുട്ടിയ്ക്ക് 18 വയസ് പൂർത്തിയായെന്ന് കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഭർത്താവാണെന്ന് അവകാശപ്പെടുന്നയാൾ ഹാജരാക്കിയിട്ടുണ്ടെങ്കിലും ജനന സർട്ടിഫിക്കറ്റ് പ്രകാരം അർസുവിന്റെ പ്രായം 13 വയസ് മാത്രമാണെന്നാണ് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന ക്രിസ്ത്യൻ സംഘടനയുടെ വാദം. പെൺകുട്ടി കാണാതായതിനു പിന്നാലെ അവർ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും അവരുടെ ജോലി നഷ്ടമായെന്നും സംഘടന വ്യക്തമാക്കി.