tiger

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്നും കാണാതായ കടുവയെ കണ്ടെത്തി. സഫാരി പാർക്കിന് പിന്നിലെ പ്രവേശന കവാടത്തിൽ കടുവ ഒളിച്ചിരിക്കുകയായിരുന്നു. മയക്കുവെടിവച്ച് കടുവയെ കൂട്ടിലാക്കാനുളള ശ്രമം പുരോഗമിക്കുകയാണ്. വയനാട്ടിൽ നിന്നും പിടികൂടി തിരുവനന്തപുരത്ത് എത്തിച്ച പത്ത് വയസ് പ്രായമുളള പെൺകടുവയാണ് കഴിഞ്ഞ രണ്ട് മണിക്കൂറോളം ആശങ്ക സൃഷ്‌ടിച്ചത്.

ഇന്നലെ രാവിലെയാണ് കടുവയെ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്. വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളിൽ ഭീതി പ‍ട‍ർത്തിയ കടുവ മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പിന്റെ കെണിയിൽ വീണത്. വയനാട്ടിൽ വച്ച് പത്തോളം ആടുകളെ പിടിച്ച് കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു. അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നൽകിയ ശേഷം കാട്ടിലേക്ക് തിരിച്ചയക്കാൻ ആയിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്.

ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാ‍ർപ്പിച്ചത്. ഈ കൂടിന്റെ മേൽഭാ​ഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്. കടുവയെ കണ്ടെത്താനായി ഡ്രോൺ ക്യാമറയടക്കമുള്ള സംവിധാനങ്ങൾ പാർക്കിൽ എത്തിച്ചിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ തിരുവനന്തപുരം മൃ​ഗശാലയിൽ നിന്നും വെറ്റിനറി ഡോക്‌ടർ അടക്കമുളള സംഘം നെയ്യാറിലെത്തിയിരുന്നു.