
ചെന്നൈ: സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. സിനിമാ തിയേറ്ററുകൾക്ക് പത്ത് മുതൽ തുറക്കാം. സ്‌കൂളുകളിൽ ഒമ്പത്, 10,11,12 ക്ലാസുകൾ മാത്രമാവും ഉണ്ടാവുക. കൊവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ നവംബർ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
ആരോഗ്യ വിദഗ്ദ്ധരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ബുധനാഴ്ച ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതിനെ തുടർന്നാണ് സ്‌കൂളുകൾ അടക്കമുള്ളവ തുറക്കാനുള്ള തീരുമാനം. മൾട്ടിപ്ലക്സുകളും ഷോപ്പിംഗ് മാളുകളിലുള്ള തിയേറ്ററുകളും അടക്കമുള്ളവയ്‌ക്കെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് നവംബർ പത്ത് മുതൽ തുറന്ന് പ്രവർത്തിക്കാം.
ചെന്നൈയിലെ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഴവർഗങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രം നവംബർ രണ്ട് മുതൽ കോയമ്പേട് മാർക്കറ്റിലേക്ക് മാറ്റാൻ അനുമതി നൽകി. കോയമ്പേട് മാർക്കറ്റിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ചില്ലറ വിൽപ്പന നവംബർ 16 മുതൽ മൂന്ന് ഘട്ടങ്ങളായി പുനരാരംഭിക്കും. 150 പേരെ മാത്രം ഉൾപ്പെടുത്തി സിനിമാ ഷൂട്ടിംഗ് നടത്താം. പൊതുജനങ്ങൾക്ക് ഷൂട്ടിംഗ് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല.
നവംബർ 16 മുതൽ മത ചടങ്ങുകൾ, സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികൾ എന്നിവ 100 പേരെമാത്രം പങ്കെടുപ്പിച്ച് നടത്താം. പ്രായമുള്ളവർക്കും നവംബർ ഒന്നു മുതൽ ജിംനേഷ്യങ്ങളിൽ എത്താം. എന്റർടെയ്ൻമെന്റ്, അമ്യൂസ്‌മെന്റ് പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ എന്നിവയ്ക്കും നവംബർ പത്ത് മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും.