
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കോൺഗ്രസ് ആരോപണങ്ങൾക്ക് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി കോൺഗ്രസ് എം.പി.ശശി തരൂർ. കോൺഗ്രസ് ക്ഷമ ചോദിക്കേണ്ടത് എന്തിനാണെന്നും തരൂർ ചോദിച്ചു.
"കോൺഗ്രസ് ക്ഷമ ചോദിക്കേണ്ടത് എന്തിനാണെന്ന് കണ്ടെത്താൻ ഞാൻ ഇപ്പോഴും ശ്രമിക്കുന്നു. സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനോ? ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാതെ രാജ്യത്തിനൊപ്പം നിന്നതിനോ? അതോ നമ്മുടെ രക്തസാക്ഷികളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചതിനോ?" ശശി തരൂർ ട്വീറ്റ് ചെയ്തു.
പുൽവാമ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് പാകിസ്ഥാൻ ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി പറഞ്ഞതിന് പിന്നാലെയായിരുന്നു കോൺഗ്രസിനെതിരെ ബി.ജെ.പി രംഗത്തുവന്നത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ മോദി സർക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പുപറയണമെന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടത്. "പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ പങ്ക് അവർ സമ്മതിച്ചിട്ടുണ്ട്.ഇതിനാൽ ഗൂഡാലോചന ആരോപിച്ച കോൺഗ്രസ് മാപ്പുപറയണം." പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.
പുൽവാമയിൽ നമ്മുടെ വിജയം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിന്റെ വിജയമാണെന്നായിരുന്നു ചൗധരി പറഞ്ഞിരുന്നത്. എന്നാൽ പ്രസംഗം വിവാദമായതോടെ ചൗധരി ഇത് മാറ്റി പറയുകയായിരുന്നു. പാകിസ്ഥാൻ അസംബ്ലിയിൽവച്ചുള്ള ചൗധരിയുടെ വാക്കുൾ ഭീകര സംഘടനകളുമായുള്ള പാകിസ്ഥാന്റെ ബന്ധം കൂടുതൽ വ്യക്തമാക്കുകയാണ്.
I am still trying to figure out what @INCIndia is supposed to apologise for. For expecting the government to keep our soldiers safe? For rallying around the flag rather than politicising a national tragedy? For expressing condolences to the families of our martyrs? #Pulwama https://t.co/oxY2UOFeum
— Shashi Tharoor (@ShashiTharoor) October 31, 2020