piling
കർമ്മ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഫിഷിംഗ് ഹാർബർ പ്രദേശത്ത് ആരംഭിച്ച പൈലിംഗ് പ്രവൃത്തികൾ

പൊന്നാനി: പുഴയോരപാതയായ കർമ്മ റോഡിനെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലികനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൈലിംഗ് പ്രവൃത്തികളാണ് തുടങ്ങിയത്. ഹാർബറിനോട് ചേർന്ന ഭാഗത്താണ് പൈലിംഗ് ആരംഭിച്ചിരിക്കുന്നത്.

330 മീറ്റർ നീളത്തിൽ ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങൾ പ്രകാരമാണ് നിർമ്മാണം. മദ്ധ്യത്തിൽ 45 മീറ്റർ ഉയരമുണ്ടാകും. കനാലിലെ ബോട്ട് സർവീസുകൾക്ക് തടസമുണ്ടാകാതിരിക്കാനാണിത്

പാലത്തിന്റെ ഒരു ഭാഗത്ത് 35 മീറ്റർ ഉയരത്തിലുള്ള 4 സ്പാനുകളും മറ്റു ഭാഗത്ത് 25 മീറ്റർ ഉയരത്തിലുള്ള 3 സ്പാനുകളും 35 മീറ്ററിൽ രണ്ട് സ്പാനുകളുമുണ്ടാകും. വാഹന ഗതാഗതത്തിനായി 10 മീറ്റർ വീതിയും ഒരു വശത്ത് രണ്ടുമീറ്റർ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയും സഹിതം മൊത്തം 12 മീറ്റർ വീതിയുണ്ടാവും.

ചമ്രവട്ടം ഭാഗത്തേക്ക് 670 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡ് നിർമ്മിക്കും. 520 മീറ്റർ ഹാർബർ റോഡ് നവീകരിക്കും.

പാലം യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എറണാകുളം- കോഴിക്കോട് റൂട്ടിലെ ചരക്ക് ഗതാഗതത്തിന് ഈ വഴി സഹായകമാകും. 36.29 കോടി രൂപ ചെലവിൽ പുഴയോരപാതയായ കർമ്മ റോഡിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാലത്തിന്റെ നിർമ്മാണം നടത്തുക. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.