
മലപ്പുറം: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ 15 ലക്ഷം വില വരുന്ന അഞ്ച് ടൺ ഈന്തപ്പഴം പിടിച്ചെടുത്ത് നശിപ്പിച്ചു. പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ നിന്ന് വിൽപ്പന നടത്തിയ ഈന്തപ്പഴ പാക്കറ്റ് പഴകിയതും പുഴു അരിച്ചതുമാണെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. കച്ചവടക്കാർ കലാവധി കഴിഞ്ഞ ഈന്തപ്പഴം 'ഒന്നെടുത്താൽ ഒന്ന് ഫ്രീ' എന്ന തരത്തിൽ പാക്കറ്റുകളായാണ് വിൽപ്പന നടത്തിയിരുന്നത്. പരാതിയിലെ ഭക്ഷ്യ വസ്തുവിന്റെ ലേബലിലുള്ള വിലാസമനുസരിച്ച് പാക്കിംഗ് യൂനിറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സാൽവിയ എക്സ്പോർട്സ് ആൻഡ് ഇമ്പോർട്സ് എന്ന സ്ഥാപനം എടവണ്ണയിൽ പ്രവർത്തിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ് കോട്ടക്കൽ, തിരൂർ എന്നീ സർക്കിളുകളിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയായിരുന്നു.
തിരൂർ ആതവനാടുള്ള സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ 4,885 കിലോഗ്രാം ഈന്തപ്പഴം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജി. ജയശ്രീയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തു നശിപ്പിച്ചു. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല. നിലവിൽ പ്രവർത്തന രഹിതമായ സാൽവിയ എക്സ്പോർട്സ് ആന്റ് ഇമ്പോർട്സ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ലൈസൻസ് ഉപയോഗിച്ച് അനധികൃതമായിട്ടാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നിയമാനുസൃതം ലൈസൻസ് നേടാതെ പ്രവർത്തിച്ച സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. പരിശോധനയിൽ തിരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ പി. അബ്ദുൾ റഷീദ്, ഏറനാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ ആർ. ശരണ്യ എന്നിവർ പങ്കെടുത്തു.