amana
അമാന

പൊന്നാനി: ശനിയാഴ്ച്ച ഉച്ചയോടെ പൊന്നാനി ടൗണിലെ ജെഎം റോഡിലുള്ള ടി.കെ ഹൗസിലേക്ക് ഒരു കത്ത് വന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കത്ത്. പ്ലസ് വൺ വിദ്യാർത്ഥി അമാന അഷ്റഫിനായിരുന്നു കത്ത്. തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി ജസീന്ത ആർഡന് വിജയാശംസകൾ നേർന്നും കൊവിഡിനെ പ്രതിരോധിക്കുന്നതിൽ വിജയം കണ്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ചും അമാന അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. കത്ത് കിട്ടിയ വൈകുന്നേരത്തോടെ ജസീന്ത ആർഡന്റെ പാർട്ടി മികച്ച വിജയം നേടി ഭരണത്തുടർച്ച സാധ്യമാക്കിയതിലുള്ള വാർത്ത പുറത്തു വരികയും ചെയ്തത് യാദൃശ്ചികമാകാം. എന്നാലത് അമാനക്ക് നൽകിയത് ഇരട്ടി സന്തോഷമാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ജസീന്ത ആർഡന്റെ പേഴ്സണൽ സ്റ്റാഫ് ദിന ഒക്കേബിയാണ് മറുപടി അയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിതെന്ന് കത്തിൽ പ്രത്യേകം പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനെ തുടർന്നുള്ള തിരക്കിലായതിനാലാണ് പ്രധാനമന്ത്രി നേരിട്ട് കത്തെഴുതാത്തതെന്നും പരാമർശമുണ്ട്. ഇത് രണ്ടാം തവണയാണ് അമാന അഷ്റഫിന് ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്ത് വരുന്നത്. നേരത്തെ ലഭിച്ചത് ഇസീന്ത ആർഡൻ നേരിട്ടെഴുതിയ കത്തായിരുന്നു. ക്രൈസ്റ്റ് ചർച്ചിലെ മുസ്‌ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ ജസീന്ത സ്വീകരിച്ച ധീരമായ നിലപാടുകളെ പ്രശംസിച്ച് അമാന എഴുതിയ കത്തിനാണ് ആദ്യ മറുപടി വന്നത്.

ആദ്യത്തെ കത്ത് ജസീന്തയുടെ വ്യക്തിപരമായ വിശേഷങ്ങൾക്ക് മറുപടി നൽകിയും കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുമുള്ളതായിരുന്നു. ജസീന്തയുടെ മകളെ കുറിച്ചുള്ള അമാനയുടെ അന്വേഷണത്തിന് ആദ്യ കത്തിൽ കൃത്യമായ മറുപടി ഉണ്ടായിരുന്നു. അമാനക്ക് അന്നു ലഭിച്ച മറുപടി ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ന്യൂസിലാന്റിലെ മാദ്ധ്യമങ്ങളിലും ഇത് വാർത്തയായിരുന്നു. ഇതിനു ശേഷം ജസീന്തയുടെ ഓഫീസിൽ നിന്ന് തുടർച്ചയായി ഇമെയിൽ സന്ദേശങ്ങൾ അമാനക്ക് ലഭിച്ചിരുന്നു. ന്യൂസിലാന്റിൽ നടക്കുന്ന ഔദ്യോഗിക പരിപാടികൾ, വികസന പ്രവർത്തനങ്ങൾ, ലേബർ പാർട്ടിയുടെ കാമ്പയിനുകൾ എന്നിവ ഇമെയിൽ വഴി തുടർച്ചയായി ലഭിച്ചു.

കൊവിഡിനെ തുരുത്തിയതിൽ ന്യൂസിലാന്റ് സാദ്ധ്യമാക്കിയ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനമറിച്ചാണ് അമാന രണ്ടാമത് കത്തയച്ചത്. കത്തിനുള്ള മറുപടി ആഗസ്ത് 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തിരുന്നെങ്കിലും വെള്ളിയാഴ്ച്ചാണ് പൊന്നാനിയിലെത്തിയത്. കൊവിഡ് കാരണമുള്ള കാലതാമസമാണ് കത്ത് ലഭിക്കുന്നത് വൈകാൻ കാരണമായതെങ്കിലും, കത്ത് കൈപറ്റിയത് ജസീന്തയുടെ വിജയാഹ്ലാദ ദിനത്തിലായെന്നത് അമാനക്ക് ഇരട്ടി മധുരമാണ് നൽകിയത്.

പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാർത്ഥിനിയാണ് പൊന്നാനി സ്വദേശിയായ അമാന. മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫിന്റെയും വഹീദയുടേയും മകളാണ്.