പാലക്കാട്: ജില്ലയിലെ കൊവിഡ് വ്യാപനം ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നതിനിടെ രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കൂടുന്നു. മാർച്ച് മുതൽ സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം 203 ആരോഗ്യ പ്രവർത്തകർക്ക് രോഗമുണ്ടായി.
ആദ്യഘട്ടത്തിൽ ജില്ലാ ആശുപത്രി, മെഡി.കോളേജ്, അതിർത്തികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് രോഗം ബാധിച്ചിരുന്നത്. കഴിഞ്ഞ രണ്ടുമാസമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലെ പ്രവർത്തകർക്കും രോഗം പടരുന്നുണ്ട്.
പ്രതിരോധ നടപടികളെ ബാധിക്കുന്നു
ആരോഗ്യപ്രവർത്തകരിൽ രോഗം പടരുന്നത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന അവസ്ഥയാണ്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യത്തിലാണിത്.
ആശുപത്രികളിൽ കൂടുതൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന നിർദേശം ഉയരുന്നുണ്ട്.
ചികിത്സ വീട്ടിൽ
രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വീട്ടിലാണ് ചികിത്സ.
മറ്റു ആരോഗ്യ പ്രശ്നങ്ങളും കാര്യമായ ലക്ഷണങ്ങളുമുള്ളവരെയാണ് ആശുപത്രികളിലേക്ക് മാറ്റുന്നത്.
വീടുകളിലെ ചികിത്സ ആദ്യമായി തുടങ്ങിയത് ആരോഗ്യ പ്രവർത്തകരിലാണ്.
ഇത് വിജയിച്ചതോടെയാണ് മറ്റു രോഗികളെയും വീടുകളിൽ ചികിത്സിക്കാൻ തുടങ്ങിയത്.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ഏത് രോഗവുമായി എത്തുന്നവരെയും കർശനമായ മാനദണ്ഡം പാലിച്ചാണ് പരിശോധിക്കുന്നത്.