
പാലക്കാട്: ജില്ലയിൽ സഹകരണ സംഘങ്ങൾ വഴിയുള്ള ഒന്നാംവിള നെല്ല് സംഭരണം ആരംഭിച്ചു. നിലവിൽ 23 സഹകരണ സംഘങ്ങൾ സപ്ലൈകോയുമായി കരാറിൽ ഒപ്പുവച്ചു.
സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള ബാക്കിയുള്ള 12 സഹകരണ സംഘങ്ങൾ വരുംദിവസങ്ങളിൽ കരാറിൽ ഒപ്പിട്ട് സംഭരണം തുടങ്ങും. കരാറിൽലേർപ്പെട്ട എല്ലാ സംഘങ്ങൾക്കും സംഭരണത്തിനായി അതത് പ്രദേശത്തെ പാടശേഖരങ്ങൾ അനുവദിച്ചു.
കിലോയ്ക്ക് 27.48 രൂപ പ്രകാരമാണ് സംഭരണം. വില കേരള ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും. കരാർ വ്യവസ്ഥ പ്രകാരം സംഘങ്ങൾക്ക് സംഭരണത്തിന് ബാങ്ക് ഗ്യാരണ്ടി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വേണ്ട. എന്നാൽ സർക്കാർ, സ്വകാര്യ മില്ലുകൾക്ക് ഇത് ബാധകമാണ്.
കരാർ ഒപ്പിട്ടവർ
കണ്ണമ്പ്ര, നല്ലേപ്പിള്ളി, എലപ്പുള്ളി, പൊൽപ്പുള്ളി, നെന്മാറ, അയിലൂർ, പെരുമാട്ടി, എലവഞ്ചേരി, പുതുപ്പരിയാരം, വിളയഞ്ചാത്തന്നൂർ, തടുക്കശേരി, പുതുക്കോട്, പല്ലശന, മീനാക്ഷിപുരം മൂലത്തറ, മുണ്ടൂർ, കോട്ടായി, കൊല്ലങ്കോട്, പട്ടഞ്ചേരി, കൊടുവായൂർ, മാത്തൂർ തണ്ണിരങ്കാട്, മുതലമട, ആലത്തൂരിലെ രണ്ട് സർവീസ് സഹകരണ ബാങ്കുകൾ എന്നിവയാണ് ഇതുവരെ സപ്ലൈകോയുമായി കരാർ ഒപ്പിട്ട സംഘങ്ങൾ. ഇതിൽ നേരത്തെ ഒപ്പുവച്ച മുണ്ടൂർ, ആലത്തൂർ, ചിറ്റൂർ, പെരുമാട്ടി സേവന സഹകരണ ബാങ്കുകൾ നെല്ല് ഏറ്റെടുത്ത് തുടങ്ങി. ബാക്കിയുള്ളവ പാടശേഖരം അനുവദിക്കുന്ന ഉടൻ സംഭരണം ആരംഭിക്കും. കർഷകരുടെ ദുരിതം കണക്കിലെടുത്ത് സംഭരണം പരമാവധി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോയും സഹകരണ വകുപ്പും.
ജില്ലയിൽ പാഡികോ, ഓയിൽ ഫാം ലിമിറ്റഡ് എന്നീ സർക്കാർ മില്ലുകളും മൂന്ന് സ്വകാര്യ മില്ലുകളും സംഭരണം തുടരുന്നുണ്ട്. സഹകരണ സംഘങ്ങൾ കൂടി വന്നതോടെ പ്രവർത്തനം ഊർജ്ജിതമാകും.
-പി.കൃഷ്ണകുമാരി, പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്.