മല്ലപ്പള്ളി : രാത്രികാല പരിശോധനക്കിടെ കുന്നന്താനം ജംഗ്ഷനിൽ കീഴ്വായ്പ്പൂര് എസ്.ഐ. പി.കെ. കവിരാജൻ, പ്രൊബേഷൻ എസ്.ഐ സായ് സേനൻ എന്നിവർക്ക് മർദ്ദനമേറ്റു. കുന്നന്താനത്തും പരിസരത്തും മോഷണവും മോഷണ ശ്രമവും വർദ്ധിച്ച സാഹചര്യത്തിൽ പ്രത്യേക പരിശോധന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ. സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതിനെ തുടർന്ന് രാത്രികാല പരിശോധന ഊർജ്ജിതപെടുത്തിയതിനെ തുടർന്ന് രാത്രി ഒരുമണിയോടുകൂടി കുന്നന്താനം ജംഗ്ഷനിൽ അസ്വഭാവികമായി ചിലരെ കണ്ടെത്തുകയും ചോദ്യം ചെയ്യുന്നതിനിടെ മുഖത്ത് ടോർച്ചടിച്ച് സംബന്ധിച്ച് വാഗ്വാദം കൈയ്യാങ്കളിയാകുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. യൂണിഫോം വലിച്ചുകീറുകയും സംഭവസമയത്ത് ഒരാൾ പിടിയിലാകുകയും മറ്റൊരാൾ ഓടിപ്പോകുകയും ചെയ്തു. പിടിയിലായ കുന്നന്താനം ആഞ്ഞിലിത്താനം ജയാഭവനിൽ ജെനീഷ് ബാബു (40) അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പൊലീസിന്റെ കൃത്യനിർവഹണം തടസപെടുത്തിയ കേസിൽ പിടികിട്ടാനുള്ള ആഞ്ഞിലിത്താനം സ്വദേശി ശ്യാം എന്നയാൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തി.