 
തിരുവല്ല: ഓതറയിൽ ഹൈക്കോടതി പൊലീസ് സംരക്ഷണം നിർദ്ദേശിച്ച വീട് അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. തിരുവല്ല ഓതറ മുള്ളിപ്പാറ ചക്കശേരിൽ സുകുമാരന്റെ വീടും വാഹനങ്ങളും അടിച്ചു തകർത്ത കേസിലെ പ്രതികളായ ഓതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ മഞ്ചേഷ് (30), കൂടത്തുംപാറ വീട്ടിൽ മോനിഷ് കുമാർ (32), കൂടത്തുംപാറ വീട്ടിൽ ബ്ലസൻ ജോസഫ് (22), മുള്ളിപ്പാറ വീട്ടിൽ വിഷ്ണു മോഹൻ (23), ചിറയിൽ വീട്ടിൽ ജിതിൻ ജോസ് (20) എന്നിവരാണ് അറസ്റ്റിലായത്. വൈക്കം,അമ്പലപ്പുഴ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വെള്ളിയാഴ്ചയാണ് തിരുവല്ല സി.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുകുമാരന്റെ വസ്തുവിൽ മതിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന തർക്കത്തിൽ പ്രാദേശിക സി.പി.എം പ്രവർത്തകർ ഭീഷണിയുമായി എത്തിയിരുന്നു. തുടർന്ന് ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശത്തെ തുടർന്ന് പൊലീസ് സംരക്ഷണയിൽ മതിൽ നിർമ്മിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുകുമാരന്റെ വീടിന് നേരേ ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലകളും പോർച്ചിലുണ്ടായിരുന്ന രണ്ട് സ്കൂട്ടറുകളും അക്രമിസംഘം അടിച്ചു തകർത്തിരുന്നു. ചിതറി വീണ ജനൽച്ചില്ല് തുളഞ്ഞുകയറി സുകുമാരന്റെ ചെറുമകന് പരിക്കേൽക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ സാബു അടക്കം 10 പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും ഡിവൈ.എസ്.പി ടി.രാജപ്പൻ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.