k-raju

പത്തനംതിട്ട : മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിലെ കൊവിഡ് സാഹചര്യം നിലവിൽ ഭേദകരമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ ടെസ്റ്റ് ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് കൊവിഡ് കേസുകൾ ദിനംപ്രതി കൂടുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ രോഗികൾ ഉണ്ടായേക്കാം. പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താൻ വരും ദിവസങ്ങളിൽ ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേരാൻ മന്ത്രി നിർദേശിച്ചു. ഇപ്രകാരം ഈ മാസം 12, 13 തീയതികളിൽ തിരുവല്ല, റാന്നി, കോന്നി മണ്ഡലങ്ങളിൽ യോഗങ്ങൾ ചേരും. രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തിൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക സിഎഫ്എൽടിസി ആരംഭിക്കും. വാർഡുതല സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യഘട്ടത്തിൽ ആരംഭിക്കുവാൻ സിഎഫ്എൽടിസികൾ പ്രവർത്തന സജ്ജമാക്കണമെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കണമെന്നും എംഎൽഎ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടുതലായി ലഭ്യമാക്കുമെന്ന് രാജു എബ്രഹാം എംഎൽഎ പറഞ്ഞു. കൊവിഡ് ആശുപത്രികളിലും സിഎഫ്എൽടിസികളിലും രോഗികൾക്ക് വേണ്ട സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കെ.യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
ജില്ലാ കളക്ടർ പി.ബി നൂഹ്, ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ, തിരുവല്ല സബ് കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം അലക്‌സ് പി.തോമസ്, അടൂർ ആർഡിഒ എസ്.ഹരികുമാർ, അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനി, എൽ.ആർ ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, എൽ.എ ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, ആർ ആർ ഡെപ്യൂട്ടി കളക്ടർ ജെസിക്കുട്ടി മാത്യു, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.