കോന്നി : ഇടനിലക്കാരുടെ ചൂഷണവും വിലയിടിവും കാരണം പ്രതിസന്ധിയിലായ കോലിഞ്ചി കർഷകർക്ക് ഇനി സന്തോഷിക്കാം. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനിയായ ഔഷധിക്ക് വേണം കോലിഞ്ചി. ഒരുവർഷം 36 മെട്രിക് ടൺ കോലിഞ്ചിയാണ് ഔഷധിക്ക് വേണ്ടത്. ഇടനിലക്കാരില്ലാതെ കോലിഞ്ചി സംഭരിച്ചു വിവിധ ഉല്പന്നങ്ങളാക്കി ഇ ഫ്‌ളാറ്റ്‌ഫോം വഴി വിപണനം നടത്തന്നതിനുള്ള സാദ്ധ്യതാ പഠനം ഔഷധി തുടങ്ങിക്കഴിഞ്ഞു.

ചെലവ് കുറവ്,മൂന്നാം വർഷം വിളവ്

ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് വിളവെടുപ്പ് .ഈ സമയങ്ങളിൽ പരമാവധി 60 രൂപ വരെയാണ് കർഷകർക്ക് കിലോയ്ക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിന്റെ അഞ്ചിലൊന്ന് ലഭിക്കുന്നത്.ഔഷധി നേരിട്ട് സംഭരണം തുടങ്ങുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.

മലയോര കർഷകർക്ക് ആശ്വാസം

മലയോര മേഖലയായ കോന്നി, റാന്നി പ്രദേശങ്ങളിലാണ് കോലിഞ്ചി കൃഷി വ്യാപകമായി ഉള്ളത്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേയ്ക്ക് കയ​റ്റി അയയ്ക്കുകയാണ് പതിവ്.വിദേശ രാജ്യങ്ങളിൽ മരുന്ന് നിർമ്മാണത്തിനാണ് കോലിഞ്ചി വ്യാപകമായി ഉപയോഗിക്കുന്നത്.തണുപ്പുള്ള രാജ്യങ്ങളിൽ ദാഹശമനിയായും ഉപയോഗിക്കുന്നു. ഇന്ത്യയിലും ആയുർവേദ, സിദ്ധ മരുന്നുകളിൽ കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്.കൊച്ചി കേന്ദ്രമാക്കിയുള്ള ചില വ്യക്തികളിൽ മാത്രമായി ഇതിന്റെ വ്യാപാരം ഒതുങ്ങി നിൽക്കുകയായിരുന്നു. ഇതാണ് കർഷകർക്ക് ശരിയായ വില ലഭിക്കാത്തതിനുള്ള പ്രധാന കാരണം.

കർഷകർക്ക് സബിസിഡി ലഭിക്കും

ഒരു ഹെക്ടർ കോലിഞ്ചി കൃഷിക്ക് 21644 രൂപ വീതം സർക്കാർ സബ്‌സിഡിയായി നൽകും.
നൂറിൽപ്പരം ആയുർവേദ മരുന്നുകളിലും വിക്‌സ്, അമൃതാഞ്ജൻ, ഹിമാലയ തുടങ്ങിയ ഉല്പന്നങ്ങളിലും കോലിഞ്ചി പ്രധാന ഘടകമാണ്.നാഷണൽ മെഡിക്കൽ പ്ലാൻസ് ബോർഡിന്റെ ഔഷധസസ്യ ഗണത്തിൽ ഉൾപ്പെടുത്തിയാണ് സബ്‌സിഡി നൽകുക.

ഔഷധസസ്യ കൃഷിയിൽ ഇനി കോലിഞ്ചിയും

കൃഷി വകുപ്പിന്റെ ഔഷധസസ്യ കൃഷിയിൽ ഇനി മുതൽ കോലിഞ്ചിയും ഉൾപ്പെടും. കോലിഞ്ചിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ഔഷധി നേരിട്ട് വിപണിയിലെത്തിക്കും. ഇതുവഴി കർഷകർക്ക് നല്ല വില ലഭിക്കാൻ സാഹചര്യമൊരുങ്ങും.സ്‌​റ്റേ​റ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് ഔഷധ കൃഷിക്കായി നല്കുന്ന സബ്‌സിഡി കോലിഞ്ചി കൃഷിക്കു കൂടി ലഭ്യമാക്കും.

ഔഷധി നേരിട്ട് സംഭരിക്കുന്നതോടെ കോലിഞ്ചി കർഷകർക്ക് ന്യായവിലയും സബ്‌സിഡിയും ലഭ്യമാകും. ഇതിനായി കൃഷിമന്ത്രിയുടെ നിർദ്ദേശ പ്രകാരം കർഷകരുടെ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. കോലിഞ്ചി കൃഷിക്ക് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ രജിസ്‌ട്രേഷനും, ഓർഗാനിക്ക് സർട്ടിഫിക്കേഷനും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

കെ.യു.ജനീഷ് കുമാർ

(എം.എൽ.എ)

-21644 രൂപ വീതം സർക്കാർ സബ്‌സിഡി