kids

തിരുവല്ല: പാർശ്വവത്കൃതമായ ആദിവാസി സമൂഹത്തിന് വിദ്യാഭ്യാസ തുല്യത ഉറപ്പാക്കുന്നതിനായി ജില്ലയിൽ മൂന്ന് ഊരുവിദ്യാകേന്ദ്രങ്ങൾ ആരംഭിക്കാൻ അനുമതിയായി. സമഗ്രശിക്ഷകേരളം പത്തനംതിട്ട ജില്ല സമർപ്പിച്ച പദ്ധതിയെ തുടർന്നാണ് ഈ അദ്ധ്യയന വർഷം മുതൽ മൂന്നു ഊരുവിദ്യാകേന്ദ്രങ്ങൾ അനുവദിക്കാൻ മാനവവിഭവശേഷി മന്ത്രാലയം തയ്യാറായത്. ജില്ലയിൽ ആദ്യമാണിത്. ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസ തുല്യത ഉറപ്പാക്കുന്ന പ്രത്യേക പരിപാടിയാണിത്. വിദ്യാലയ പങ്കാളിത്തവും സാമൂഹ്യവത്കരണവും വിദ്യാലയ പ്രാപ്യതയും നിലനിറുത്താനും ഉറപ്പാക്കുന്നതിനുമായി ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് കേന്ദ്രങ്ങൾ ആരംഭിക്കുക. ബി.ആർ.സി തല പ്ലാനിംഗിൽ 6 മാസക്കാലത്തെ പ്രവർത്തന കലണ്ടറും പ്രോജക്ടും തയ്യാറായി കഴിഞ്ഞു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഇതര ഏജൻസികൾ, ഉദ്യോസ്ഥർ, ജനപ്രതിനിധികൾ, നാട്ടുകാർ, പ്രമോട്ടർമാർ ഇവരുടെ സംയുക്തമായ സഹകരണം ഉറപ്പാക്കി നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിൽ പ്രോഗ്രാം ഓഫീസറായ സിന്ധു പി.എ ഊരുവിദ്യാകേന്ദ്രങ്ങളുടെ ചുമതല വഹിക്കും.

റാന്നി (അട്ടത്തോട്), കോന്നി (കോട്ടാംപാറ), പത്തനംതിട്ട (മൂഴിയാർ) എന്നീ ബി.ആർ.സികളുടെ പരിധിയിലുള്ള പ്രദേശങ്ങളാണ്‌ ഊരുവിദ്യാകേന്ദ്രങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

മുപ്പത് കുട്ടികൾക്ക് ഗുണം ലഭിക്കും
ആദിവാസി വിഭാഗത്തിൽപ്പെട്ട മുപ്പത് കുട്ടികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മൂന്ന് ഊരു വിദ്യാകേന്ദ്രങ്ങളിലും ഒരോ ലക്ഷം രൂപവീതം പഠനസൗകര്യങ്ങൾ ഉറപ്പാക്കാനായി നൽകും. കുട്ടികൾക്ക് പഠന സാമഗ്രികൾ മുതൽ ഭക്ഷണം വരെ സ്‌കൂളിൽ നിന്ന് ലഭ്യമാകും. ഈ വിഭാഗത്തിലെ വിദ്യാഭ്യാസ വോളന്റീയർ നേതൃത്വം നൽകും.

വനമേഖലയിലെ ഓരോ വിഭാഗവും നേരിടുന്ന പ്രശ്‌നങ്ങളെ അവസ്ഥാ പഠനത്തിലൂടെ തിരിച്ചറിഞ്ഞ് അക്കാദമികവും ഭൗതികവും മാനസികവുമായ പിന്തുണ ഉറപ്പാക്കുന്ന പ്രവർത്തന പാക്കേജുകൾ നടപ്പാക്കി പഠനപിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. അടുത്തയാഴ്ച സ്‌കൂളുകളുടെ പ്രവർത്തനങ്ങൾക്ക് തുടങ്ങും.

അനിൽ കെ.വി,

ജില്ലാ പ്രോജക്ട്‌കോർഡിനേറ്റർ