പത്തനംതിട്ട: കാൽനട യാത്രികനെ ഇടിച്ചിട്ട ശേഷം വാഹനം നിറുത്താതെ പോയി. വാര്യാപുരം വരട്ടുചിറ വലിയകാലായിൽ രവീന്ദ്രനെ (65) ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തരയോടെ പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജംഗ്ഷന് സമീപത്താണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അടൂർ സ്വദേശിയായ ഒാട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പരിക്കേറ്റയാളുടെ മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട സി.എെ.ജി.സുനിൽ പറഞ്ഞു.

കർഷകനായ രവീന്ദ്രൻ എസ്.ബി.ഐ ശാഖയിൽ നിന്ന് വാർദ്ധ്യക്യ പെൻഷൻ വാങ്ങിയ ശേഷം പൊലീസ് സഹായത്തോടെ റോഡ് ക്രോസ് ചെയ്ത് കളക്ടറേറ്റ് ഭാഗത്തേക്ക് നടക്കുമ്പോഴായിരുന്നു സംഭവം.വാഹനം ഇടിച്ചുതെറിച്ച് വീണ രവീന്ദ്രനെ സമീപത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തിൽ രക്തം കട്ട പിടിക്കുകയും ചെയ്തു. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.