kk-shylaja

കോന്നി: നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുമെന്നും, സബ് സെന്ററുകൾ ആധുനികവത്കരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അഡ്വ.കെ. യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഡിജിറ്റൽ എക്സ്‌റേ, പൂർണമായും ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന അനലൈസർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി, ജനറേറ്റർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാൽപത് കിടക്കകളോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ചികിത്സാ കേന്ദ്രമായി ഇതോടെ ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മാറി. കോന്നി താലൂക്ക് ആശുപത്രിക്ക് 10 കോടി രൂപയുടെ വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കൽ കോളജ് രണ്ടാം ഘട്ടത്തിന് 241 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു.
ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിലെ ഹാളിലാണ് ഉദ്ഘാടന യോഗം ചേർന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.ബി. രാജീവ് കുമാർ, ബി.സതികുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ.ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജഗോപാലൻ നായർ, ടി.എൻ സോമ രാജൻ, അജോമോൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജ്പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ വൽസലാകുമാരി, ദീപ, ഏനാദിമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.കെ.മോഹൻ കുമാർ, ഭാനു ദേവൻ, സാം വാഴോട്, എം. കെ വാമൻ, മെഡിക്കൽ ഓഫീസർ ഡോ.സുജിത് തുടങ്ങിയവർ സംസാരിച്ചു.

8.5 കോടി

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 കോടി രൂപ മുടക്കിയാണ് മൂന്നുനില സമുച്ചയം നിർമിച്ചത്. ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളും, ഓപ്പറേഷൻ തീയേറ്ററും 40 കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെട്ടതാണ് പുതിയ കെട്ടിടം.