
പ്രമാടം : ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ് പ്രമാടം ഡിവിഷനെന്ന് അംഗം എലിസബേത്ത് അബു പറഞ്ഞു.. പ്രമാടം, കോന്നി , വള്ളിക്കോട്, ഓമല്ലൂർ, തുമ്പമൺ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുളിലെ 54 വാർഡുകൾ ചേർന്നതാണ് പ്രമാടം ഡിവിഷൻ. കഴിഞ്ഞ രണ്ട് വർഷം ട്രഷറി ബാൻ ഉൾപ്പടെ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.
കാർഷിക മേഖലയ്ക്കും സ്കൾ നവീകരണങ്ങൾക്കും റോഡ് വികസനത്തിനും കുടിവെള്ള പദ്ധതികൾക്കും മാർക്കറ്റ് നവീകരണങ്ങൾക്കും വായനശാല നിർമ്മാണങ്ങൾക്കും കോളനി സംരക്ഷണത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും മുന്തിയ പരിഗണന നൽകിയായിരുന്നു പ്രവർത്തനം. ചുരുങ്ങിയ കാലം കൊണ്ട് 11.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്.25 വർഷം പൂർത്തീകരിച്ച മികച്ച പൊതുപ്രവർത്തകയ്ക്കുള്ള സർക്കാരിന്റെ അവാർഡും എലിസബേത്ത് അബുവിന് ലഭിച്ചിട്ടുണ്ട്.
പ്രധാന വികസന പ്രവർത്തനങ്ങൾ.
റോഡ് വികസനത്തിന് 10 കോടി.
ഏലാ സംരക്ഷണം, കാർഷിക വിപണന കേന്ദ്രം തുടങ്ങിയവയ്ക്ക് 2.5 കോടി.
കുടിവെള്ള പദ്ധതികൾക്കും പൈപ്പ് ലൈൻ നവീകരണത്തിനും 1.51 കോടി.
പന്തളം തെക്കേക്കര നോമ്പുള്ളി ,മായാലിൽ, പന്ന്യാലി, ളാക്കൂർ സ്കൂളുകളുടെ കെട്ടിട നിർമ്മാണത്തിനും അസംബ്ളി ഹാൾ നിർമ്മാണത്തിനും 62 ലക്ഷം.
തട്ട -ഒരിപ്പുറം ക്ഷേത്രം റോഡ്, പാലം എന്നിവയുടെ നിർമ്മാണത്തിന് 49 ലക്ഷം.
സ്കൂളുകളുടെ നവീകരണത്തിന് 41 ലക്ഷം.
പന്തളം തെക്കേക്കര, വള്ളിക്കോട് വായനശാലകൾക്ക് 40 ലക്ഷം.
കോളനികളിലെ മണ്ണ് സംരക്ഷണത്തിന് 30 ലക്ഷം.
വള്ളിക്കോട്, പ്രമാടം അങ്കണവാടികൾക്ക് 25 ലക്ഷം.
കൃഷി, കുടിവെള്ള പദ്ധതികൾക്കുള്ള കുളം നവീകരണത്തിന് 24 ലക്ഷം.
പ്രമാടം, ഓമല്ലൂർ ചന്തകളുടെ നവീകരണത്തിന് 20 ലക്ഷം.
വള്ളിക്കോട് കുളം നവീകരിച്ച് ആമ്പൽ പൂഞ്ചിറ മിനി പാർക്ക് നിർമ്മിക്കുന്നതിന് 10 ലക്ഷം.
തുമ്പമൺ - ചെറുതുരുത്തി പാലം നിർമ്മാണത്തിന് 20 ലക്ഷം.
ഓമല്ലൂർ വനിതാ വിജ്ഞാന കേന്ദ്രത്തിന് 10 ലക്ഷം.
-----------
എല്ലാം അശാസ്ത്രീയ പദ്ധതികൾ
കഴിഞ്ഞ അഞ്ച് വർഷക്കാലം അശാസ്ത്രീയ വികസനമാണ് പ്രമാടം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. ഒരു മേഖലയിലും എടുത്തുപറയത്തക്ക വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെയില്ല. കൃഷി വികസനത്തിന് 30 ശതമാനം ഫണ്ട് മാറ്റിവയ്ക്കണമെന്നത് പാലിക്കപ്പെട്ടിട്ടില്ല. തരിശുഭൂമിയിൽ കൃഷി ഇറക്കാൻ യാതൊന്നും ചെയ്തില്ല. കാർഷിക വിപണന കേന്ദ്രങ്ങൾ കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. ഫണ്ടുകൾ പലതും വകമാറ്റി. യുവാക്കൾക്ക് പ്രയോജനകരമായ ചെറുകിട സംരംഭങ്ങൾ ഒന്നും തുടങ്ങിയില്ല. കായിക മേഖലയ്ക്ക് യാതൊന്നും ചെയ്തില്ല. പശ്ചാത്തല വികസനങ്ങളെല്ലാം അശാസ്ത്രീയമാണ്. റോഡ് വിസനത്തിനും സ്കൂൾ വികസനത്തിനും മറ്റും അനുവദിച്ച പല ഫണ്ടുകളും നഷ്ടമായി. അവസാനഘട്ടത്തിലാണ് അവകാശപ്പെടുന്ന എല്ലാ വികസന പ്രവർത്തനങ്ങളും തുടങ്ങിയത്.
കെ.ആർ. ജയൻ (സി.പി.എം പ്രമാടം ലോക്കൽ സെക്രട്ടറി )