ശബരിമല: തുലാമാസ പൂജാകാലത്ത് ദർശനം അനുവദിച്ചെങ്കിലും തീർത്ഥാടകരെ കർശനമായി നിയന്ത്രിച്ചതുമൂലം ദേവസ്വം ബോർഡിന് കനത്ത നഷ്ടം. പ്രതിദിനം 250 പേ‌ർക്കു മാത്രം ദർശനത്തിന് അനുമതി നൽകിയ തീരുമാനം തെറ്റായിപ്പോയെന്നാണ് വിലയിരുത്തൽ. ആയിരം പേർക്കെങ്കിലും വെർച്വൽ ക്യൂവിലൂടെ ദർശനം അനുവദിച്ചിരുന്നെങ്കിൽ നഷ്ടം കുറയ്ക്കാമായിരുന്നു. കാണിക്ക ഇനത്തിൽ നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. ഉദയാസ്തയ പൂജ, പടിപൂജ എന്നിവ വഴി കിട്ടുന്ന വരുമാനമേയുള്ളൂ. അരവണ പ്രസാദവും വേണ്ടത്ര വില്പനയില്ല. നൂറിൽപ്പരം ദേവസ്വം ജീവനക്കാർക്ക് പുറമേ 120 ആരോഗ്യ പ്രവർത്തകരും നൂറ്റി അൻപതോളം പൊലീസുകാരും സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ട്. ഇവർക്ക് മൂന്നു നേരത്തെ ഭക്ഷണം നൽകുന്നതിനുതന്നെ ബോർഡിന് വലിയൊരു തുക ചെലവാകും. ഇപ്പോഴത്തെ വരുമാനം ദൈനംദിന ചെലവിനുപോലും തികയുന്നില്ല. ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷമാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കാൻ സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചത്. 250 പേർക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇരുനൂറിൽ താഴെയേ എത്തുന്നുള്ളൂ. ദർശനത്തിന് സോപാനത്ത് പലപ്പോഴും ആരുമില്ല. കുറഞ്ഞത് ആയിരം തീർത്ഥാടകർ എത്തിയാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നൽകാമായിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. മണ്ഡല മകരവിളക്ക് കാലത്ത് തിങ്കൾ മുതൽ വെള്ളിവരെ 1000 പേരെ വീതവും ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെയും പ്രവേശിപ്പിക്കാനാണ് നിലവിലുള്ള തീരുമാനം. ''ലാഭവും നഷ്ടവും നോക്കിയല്ല ദർശനത്തിന് അനുമതി നൽകിയത്. ഏഴുമാസമായി മുടങ്ങിയ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ട‌്രയൽ മാത്രമാണിത്. മണ്ഡല - മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകുമോ എന്നത് പരിശോധിക്കും. -അഡ്വ. എൻ. വാസു, പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്