
പത്തനംതിട്ട : പച്ചക്കറി വില കുതിക്കുകയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി ഇപ്പോൾ. കാരറ്റിനാണ് പൊള്ളുന്ന വില. കിലോയ്ക്ക് 40 ൽ താഴെ നിന്നിരുന്ന കാരറ്റ് വില മൂന്ന് മാസമായി 100 രൂപയിൽ എത്തിയിരിക്കുന്നു. ഉരുളകിഴങ്ങാണ് മറ്റൊന്ന്. കിലോയ്ക്ക് അറുപത് രൂപയാണ് ഉരുളകിഴങ്ങിന്. തമിഴ്നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ കൂടുതലായി എത്തുന്നത്. കൊവിഡും ക്വാറന്റൈനുമൊക്കെയായി പകുതിയിലേറെപ്പേർ കാർഷിക മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലും ഇതരസംസ്ഥാനങ്ങളിലും ഉണ്ടായ മഴയും കൃഷി നാശവും പച്ചക്കറിയുടെ ലഭ്യത കുറച്ചു. വെളുത്തുള്ളിക്ക് മാസങ്ങളായി 140 രൂപയാണ്. ഒരു മാസം മുമ്പ് വരെ 5 കിലോ സവാള 100 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇപ്പോൾ കിലോയ്ക്ക് 90 - 100 രൂപ വരെയായിട്ടുണ്ട്. തമിഴ്നാട്ടിലെ ഹോൾസെയിൽ മാർക്കറ്റുകളിലും വില വർദ്ധനവുണ്ടായിട്ടുണ്ട്.
വില കൂടിയ പച്ചക്കറികൾ,
ഇപ്പോഴത്തെ വില, (പഴയ വില ബ്രാക്കറ്റിൽ)
കാരറ്റ് : ₹100 - ₹110 (₹ 20 - 40)
സവാള : ₹100 (₹ 20)
ചുവന്ന ഉള്ളി : ₹140 (₹ 60)
ഉരുളക്കിഴങ്ങ് : ₹ 58 - 60 (₹ 40)
പച്ചമുളക് : ₹ 80 ( ₹20 - 40)
"കൊവിഡിനെ തുടർന്ന് പച്ചക്കറി കൃഷി പലയിടത്തും കുറഞ്ഞു. കൃഷി പണികൾക്കും വിളവെടുക്കാനുമൊക്കെ ജോലിക്കാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കനത്ത മഴയും കാറ്റുമൊക്കെ കാരണം തമിഴ്‌നാട്ടിൽ പച്ചക്കറി കൃഷി നശിച്ചു. കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ പച്ചക്കറി വരവ് കുറഞ്ഞിരിക്കയാണ്. 40 മുതൽ 80 രൂപ വരെ വില വർദ്ധിക്കുന്നത് ഇത് ആദ്യമായിട്ടാണ്.
നൗഷാദ്
(പച്ചക്കറി ഹോൾസെയിൽ വിൽപ്പനക്കാരൻ)