തിരുവല്ല : പരിശുദ്ധ പരുമല തിരുമേനിയുടെ 118ാമത് ഓർമ പെരുനാളിനോട് അനുബന്ധിച്ച പദയാത്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും ഒഴിവാക്കാൻ തീരുമാനമായി. മാത്യു ടി തോമസ് എം.എൽ.എയുടേയും സജി ചെറിയാൻ എം.എൽ.എ യുടേയും സാന്നിദ്ധ്യത്തിൽ തിരുവല്ല സബ് കളക്ടർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ പരുമല പെരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നിശ്ചയിക്കുന്നതിന് ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. പെരുനാളുമായി ബന്ധപ്പെട്ട് 26 മുതൽ നവംബർ രണ്ടുവരെ നടക്കുന്ന ചടങ്ങുകളിൽ ജനപങ്കാളിത്തം പരമാവധി അൻപതായി നിജപ്പെടുത്തും. ഇതുസംബന്ധിച്ച് അനൗൺസ്മെന്റ് നടത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. തിരുവല്ല, ചെങ്ങന്നൂർ തഹസീൽദാർമാർ ഇക്കാര്യം ഉറപ്പുവരുത്തും. പള്ളിയുടെ പരിസരത്തുള്ള അനധികൃത വഴിയോര കച്ചവടം, വ്യാപാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തിരുവല്ല സബ് കളക്ടർ, ചെങ്ങന്നൂർ ആർ.ഡി.ഒ എന്നിവരെ ചുമതലപ്പെടുത്തി. പള്ളിയുടെ പരിസരത്ത് നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ലംഘനങ്ങൾ ഒഴിവാക്കുന്നതിനും തിരുവല്ല ഡി.വൈ.എസ്പിയെ ചുമതലപ്പെടുത്തി. കടപ്ര, പാണ്ടനാട്, മാന്നാർ പഞ്ചായത്തുകളുടെ ചുമതലയുള്ള സെക്ടർ മജിസ്‌ട്രേട്ടുമാർ 26 മുതൽ നവംബർ രണ്ടുവരെ നിരീക്ഷണം നടത്തണമെന്ന് യോഗം നിർദേശിച്ചു. പള്ളി പരിസരത്തേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്താൻ പരുമല പള്ളി അധികൃതരെ ചുമതലപ്പെടുത്തി. പെരുനാളുമായി ബന്ധപ്പെട്ട് ഈമാസം 26 മുതൽ നവംബർ രണ്ടുവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് തിരുവല്ല സബ്കളക്ടർ, ചെങ്ങന്നൂർ ആർ.ഡി.ഒ എന്നിവരെ ചുമതലപ്പെടുത്തി. ഉപയോഗശേഷം ജനങ്ങൾ മാസ്‌ക്ക്, കൈയുറകൾ തുടങ്ങിയവ വലിച്ചെറിയാതെ സൂക്ഷിക്കുന്നതിന് വേസ്റ്റ് ബിൻ സജ്ജമാക്കുകയും നിർമാർജനം ചെയ്യുകയും വേണം.