
കോന്നി: ഗവ.മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിലെ വിദഗ്ദ്ധ സംഘം സന്ദർശിച്ചു. നിർമ്മാണ വിഭാഗം സാങ്കേതിക സമിതി ചെയർമാൻ കെ.ശ്രീകണ്ഠൻ നായർ ,സീനിയർ കൺസൾട്ടന്റുമാരായ എം.മോഹൻകുമാർ, എൻ.കൃഷ്ണസ്വാമി എന്നിവരാണ് ഇന്നലെ കെ.യു. ജനീഷ് കുമാർ എം.എൽ.എയ്ക്കൊപ്പം മെഡിക്കൽ കോളേജിൽ എത്തിയത്. ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ സംഘം രണ്ടാംഘട്ടത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങൾ അനുയോജ്യമാണെന്ന് അഭിപ്രായപ്പെട്ടു. , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ: സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ. എസ്.സജിത്കുമാർ, എച്ച്.എൽ.എൽ സീനിയർ പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ തുടങ്ങിയവരോട് സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഇന്ന് മന്ത്രിതല ചർച്ച
ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച ആശുപത്രികെട്ടിടത്തിൽ ഫർണിച്ചറുകൾക്കും, ആശുപത്രി ഉപകരണങ്ങൾക്കുമായി 101.98 കോടിയുടെ എസ്റ്റിമേറ്റാണ് എച്ച്.എൽ.എൽ തയ്യാറാക്കിയത്. കിടത്തി ചികിത്സ തുടങ്ങുന്നതിന് 56.68 കോടിയുടെ ആശുപത്രി ഉപകരണങ്ങളും, ഫർണിച്ചറുകളും അടിയന്തരമായി ആവശ്യമാണെന്ന് സാങ്കേതിക സമിതി വിലയിരുത്തി. അതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി നേടി കിഫ്ബിയിൽ നിന്ന് പണം ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഇതിനായി ഇന്ന് മന്ത്റിയുമായി എം.എൽ.എയും സാങ്കേതിക സമിതിയും ചർച്ച നടത്തും. ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് മുൻഗണനാ അടിസ്ഥാനത്തിൽ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കിഫ്ബിയെ സമീപിക്കണ്ടത്.
കിടത്തി ചികിത്സ ആരംഭിക്കുന്നതിനാവശ്യമായ തീയേറ്റർ സമുച്ചയം, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, സി.എസ്.എസ്.ഡി, ഐ.സി.യു, അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയ്ക്ക് മുൻഗണന നിശ്ചയിച്ച് കിഫ്ബിയോട് പണം ആവശ്യപ്പെടും.
ധനകാര്യ വകുപ്പിനെ സമീപിക്കും
രണ്ടാംഘട്ടത്തിൽ ഉൾപ്പെടാത്തതും അടിയന്തരമായി നടപ്പിലാക്കേണ്ടതുമായ ജോലികൾക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പിനെ സമീപിക്കാൻ യോഗം തീരുമാനിച്ചു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്.ടി.പി), പ്രധാന കവാടത്തിലെ ഗേറ്റ്, മെഡിക്കൽ കോളേജ് കാമ്പസിലെ റോഡ് നിർമ്മാണം, ഹൈടെൻഷൻ ഇലക്ട്രിസിറ്റി കണക്ഷൻ തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടാത്ത അടിയന്തരമായി നടത്തേണ്ട പ്രവർത്തികൾ. ഇതിനായി 15 കോടി അഡീഷണൽ ഫണ്ട് വേണമെന്ന് സാങ്കേതിക സമിതി അഭിപ്രായപ്പെട്ടു.