koduman

പത്തനംതിട്ട :കിഫ്ബി പദ്ധതിയിലൂടെ ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാകുന്ന കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിലെ ഫ്‌ളെഡ് ലൈറ്റ് വനം വകുപ്പ് മന്ത്രി കെ.രാജു സ്വിച്ച് ഓൺ ചെയ്തു. 14.10 കോടി രൂപ കിഫ്ബിയിൽ നിന്നു വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. കിഫ്ബിയിൽ പണിതീരുന്ന ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമാണ് കൊടുമൺ സ്റ്റേഡിയം.

കൊടുമൺ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത അഞ്ചര ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം പണിതത്.
കഴിഞ്ഞ മൂന്നു വർഷമായി സ്റ്റേഡിയത്തിൽ കുട്ടികൾക്കുള്ള പരിശീലനം നടക്കുന്നുണ്ട്. നല്ല പരിശീലകരെ കണ്ടെത്തി സ്‌പോർട്‌സ് കൗൺസിലിന്റെ സഹായവും പഞ്ചായത്തിന്റെ സഹായവും ലഭ്യമാക്കിയാണു പരിശീലനം നടത്തിവരുന്നത്. പരിശീലനം നൽകുന്നതിനുവേണ്ടി അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്.
അത്യാധുനിക നിലവാരത്തിലുള്ള സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ കോർട്ടുകൾ, രണ്ട് ഷട്ടിൽ കോർട്ടുകൾ, 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ത്രോ, ജംബ് ഇനങ്ങൾക്കുള്ള സൗകര്യം, കളിക്കാർക്കുള്ള വിശ്രമമുറികൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പാർക്കിംഗ് സൗകര്യം, പൊതുആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ, ചുറ്റുമതിൽ, ഫ്‌ളഡ്‌ലൈറ്റ് സംവിധാനം, മഴപെയ്താൽ വെള്ളം വാർന്നു പോകാനുള്ള സംവിധാനം, ആധുനിക ജിം, ഗാലറി തുടങ്ങി ആധുനിക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ വീണാ ജോർജ്, രാജു എബ്രഹാം, അഡ്വ.കെ.യു ജനീഷ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.