
കൊല്ലം: മയ്യനാട് കാരിക്കുഴി ഏലായെ കാർഷിക തനിമയിലേക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാക്കി കാരിക്കുഴി ഏലാ സംരക്ഷണ സമിതി. കാൽ നൂറ്റാണ്ടിന് ശേഷം ഏലായിൽ ഞാറ്റുപാട്ട് ഉയർന്നതിന്റെ ആഹ്ലാദത്തിലാണ് പ്രദേശവാസികളും കർഷകരും.
ഏലായുടെ മുപ്പത് ഏക്കർ സ്ഥലത്ത് ഞാറ് നട്ട് കൃഷി തുടങ്ങി. യുവാക്കൾ, കൃഷിയെ സ്നേഹിക്കുന്ന മറ്റ് ജോലികൾ ചെയ്യുന്നവർ, വിവിധ ജോലികളിൽ നിന്ന് വിരമിച്ചവർ തുടങ്ങി നിരവധി പേരാണ് കൃഷി ഇറക്കി ഏലായുടെ വീണ്ടെുപ്പിനായി പരിശ്രമിക്കുന്നത്.
എന്നാൽ എക്കാലവും കൃഷിയും ഏലയും നിലനിൽക്കണമെങ്കിൽ അനധികൃത കൈയേറ്റങ്ങൾ, നികത്തൽ എന്നിവയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കണം. ഇതിനായി സർക്കാർ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായം ആവശ്യപ്പെടുകയാണിവർ.
 പൊന്ന് വിളഞ്ഞിരുന്ന കാരിക്കുഴി ഏലാ
മയ്യനാട് - കൊല്ലം റെയിൽവേ ലൈനിൽ കല്ലറാംതോട് പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നായിരുന്നു കാരിക്കുഴി ഏലായുടെ തുടക്കം. ഒരുകാലത്ത് വാളത്തുംഗൽ കരിയിലത്തോട് വയൽ മുതൽ തെക്കോട്ട് പോളയക്കണ്ടവും തുടർന്ന് വലിയവിള താഴെ വട്ടക്കായൽ വരെയും ഏലാ വ്യാപിച്ച് കിടന്നിരുന്നു. അനധികൃത നിലംനികത്തൽ മൂലം കരിക്കുഴി ഏലായുടെ ഏറിയഭാഗവും നിലവിൽ കൃഷിക്ക് യോഗ്യമല്ല. പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം ഉറപ്പാക്കാനും ഏലായിലെ കൃഷി ഉറപ്പാക്കുക മാത്രമാണ് ഏകവഴി.
 ഏലാ സംരക്ഷണ സമിതിയുടെ ആവശ്യങ്ങൾ
1. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് ഏലായിൽ നടത്തിയ അനധികൃത നിലംനികത്തലുകൾക്കെതിരെ നടപടി വേണം
2. ഇതിനായി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള നിലങ്ങളുടെ 2008ലെ ഉപഗ്രഹചിത്രം സ്റ്റേറ്റ് റിപ്രോ ഗ്രാഫിക് സെന്ററിൽ നിന്ന് എടുക്കാൻ റവന്യൂ വകുപ്പ് തയ്യാറാകണം
3. നിയമവിരുദ്ധമായി നിലംനികത്തിയ ഭൂവുടമകൾക്ക് അടിയന്തരമായി നോട്ടീസ് നൽകണം
4. നിയമവിരുദ്ധമായി നികത്തിയ നിലം പൂർവസ്ഥിതിയിലാക്കണം
5. ഏലായിൽ സ്വാഭാവിക നീരൊഴുക്കിന് തടസമായി നിൽക്കുന്ന അനധികൃത പരിവർത്തനങ്ങൾ ഒഴിവാക്കണം
6. കൃഷിക്ക് തടസമായുള്ള കോറപ്പുല്ലുകൾ ഉടൻ നീക്കം ചെയ്യാൻ നഗരസഭ തയ്യാറാകണം
7. നെൽവയലുകളിൽ ജലസേചന സംവിധാനം ഒരുക്കാൻ കാരിക്കുഴി തോട്ടിൽ കൃത്യമായ ഇടവേളകളിൽ തടയണകൾ നിർമ്മിക്കണം
8. കാർഷിക യന്ത്രങ്ങളായ ട്രാക്ടർ, കൊയ്ത്ത് യന്ത്രം, നടീൽ യന്ത്രം തുടങ്ങിയവ ഏലായിൽ ഇറങ്ങുന്നതിന് ആവശ്യമായ റാമ്പുകൾ പണിയണം