
ഉത്ര കൊലക്കേസിൽ വിചാരണ നടപടി തുടങ്ങി
കൊല്ലം: ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത് പോലെ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഭർത്താവ് സൂരജിന്റെ തന്ത്രങ്ങൾ വൈകാതെ കാണാം. ഉത്ര കൊലക്കേസിൽ വിചാരണയുടെ പ്രാരംഭ നടപടികൾ തുടങ്ങി. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജിന്റെ മുൻപാകെയാണ് വിചാരണ.
മാവേലിക്കര സബ് ജയിലിൽ കഴിയുന്ന സൂരജിനെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കിട്ടാത്ത രേഖകളുടെ പട്ടികയും കൈമാറി. ഈ രേഖകൾ എത്രയും വേഗം കൈമാറാമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് പറഞ്ഞു. പ്രാരംഭ വാദത്തിനായി കേസ് 14ലേക്ക് മാറ്റി.
സൂരജ് ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നതായും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിചാരണ ആരംഭിച്ച സാഹചര്യത്തിൽ ഇനി ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ല. മുഖ്യപ്രതി സൂരജും മാപ്പുസാക്ഷി ചാവരുകാവ് സുരേഷും മാത്രമാണ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. സൂരജിന്റെ അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനാണ് നിലവിൽ കേസുള്ളത്. ഇവർക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
ആഗസ്റ്റ് 14നാണ് കേസിന്റെ ആദ്യഘട്ട കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകനും ഇന്നലെ കോടതിയിൽ ഹാജരായി. കേസിൽ 211 സാക്ഷികളാണുള്ളത്. ആയിരത്തോളം രേഖകളും അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്.
കേരളം ഞെട്ടിയ കൊലപാതകം
സ്വത്ത് തട്ടിയെടുക്കാൻ രാജ്യത്ത് ആരും പ്രയോഗിക്കാത്ത മാർഗത്തിലൂടെയാണ് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത്. മേയ് 6ന് രാത്രി അഞ്ചലിലെ ഉത്രയുടെ വീട്ടിലായിരുന്നു ദാരുണ സംഭവം. ഉറങ്ങിക്കിടന്ന ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണാന്തര ചടങ്ങുകൾക്ക് ശേഷം സുരജിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയ ഉത്രയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്.
ജീവനെടുത്തത് രണ്ടാം ശ്രമത്തിൽ
ഇതിന് മുൻപും സൂരജ് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മാർച്ച് 2ന് അടൂരിലെ സൂരജിന്റെ വീട്ടിലായിരുന്നു സംഭവം. അണലിയെ ഉപയോഗിച്ചായിരുന്നു ആ ശ്രമം. ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ് ഉണർന്ന ഉത്രയെ സൂരജ് തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി വിശ്രമിക്കവെയാണ് വീണ്ടും മൂർഖനെ കൊണ്ട് കടിപ്പിച്ചത്.
ആദ്യം കുറ്റം ഏൽക്കാൻ സൂരജ് തയ്യാറായിരുന്നില്ല. മൂർഖനെയും അണലിയെയും നൽകിയ കല്ലുവാതുക്കൽ, സ്വദേശി ചാവരുകാവ് സുരേഷിന്റെ തുറന്നുപറച്ചിലാണ് സൂരജിനെ കുടുക്കിയത്. സൂരജും ചാവരുകാവ് സുരേഷും തമ്മിലുള്ള ഫോൺ വിളികളും സൂരജ് ഗൂഗിളിൽ പാമ്പുകളെക്കുറിച്ച് നടത്തിയ തിരച്ചിൽ, ഉത്രയെ കടിച്ച മൂർഖന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ കേസിലെ നിർണായക തെളിവാണ്.