 
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദ്രാവക ഓക്‌സിജൻ പ്ലാന്റ് യാഥാർഥ്യമായി. ഏഴ് ദിവസം കൊണ്ടാണ് പ്ലാന്റ് സ്ഥാപിച്ചത്. ഇതോടെ ആശുപത്രിയിൽ മുഴുവൻ സമയവും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനാകും.
300 ഓക്‌സിജൻ സിലിണ്ടറുകൾ വയ്ക്കുവാൻ കഴിയുന്ന ഓക്‌സിജൻ പ്ലാന്റാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. എന്നാൽ രോഗികളുടെ എണ്ണം കൂടിയതോടെ പുതിയ പ്ലാന്റ് ആവശ്യമായി വന്നു. പുതിയ ദ്രാവക ഓക്‌സിജൻ പ്ലാന്റ് നിലവിലുള്ള സംവിധാനത്തേക്കാൾ 25 ശതമാനത്തോളം സാമ്പത്തിക ചെലവ് ചുരുക്കാൻ സഹായിക്കുന്നതാണ്. 300 സിലിണ്ടറുകൾ എന്നതിലുപരി പുതിയ സംവിധാനത്തിൽ 300 കെ.എൽ.ഡി യൂണിറ്റ് ദ്രാവക ഓക്‌സിജൻ ശേഖരിച്ച് വയ്ക്കുവാനുള്ള ശേഷിയുണ്ട്. അനാവശ്യമായ ഓക്‌സിജൻ നഷ്ടവും ഈ സംവിധാനം വഴി നിയന്ത്രിക്കാൻ കഴിയും.
 അത്യാസന്ന നിലയിൽ കഴിയുന്ന കൊവിഡ് രോഗികളെയും മറ്റ് രോഗികളെയും ചികിത്സിക്കുന്നതിനാൽ വെന്റിലേറ്ററിന്റെയും ഓക്‌സിജന്റെയും ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് ദ്രാവക ഓക്‌സിജൻ പ്ലാന്റ് അടിയന്തരമായി സ്ഥാപിച്ചത്
കെ.കെ. ശൈലജ, ആരോഗ്യ മന്ത്രി