photo

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു, കൊട്ടാരക്കര ചന്തമുക്കിലെ ഓടകളുടെ അപാകത പരിഹരിക്കണമെന്നതാണ് പൊതുആവശ്യം. ചെറിയ മഴ പെയ്താൽപോലും ചന്തമുക്കിൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നാണ് ആവശ്യം. രണ്ട് കോടി രൂപ മുടക്കി ഓട നവീകരിച്ചെങ്കിലും ഇതിന്റെ യാതൊരു ഗുണവും ചന്തമുക്കിന് ലഭിച്ചിട്ടില്ല. കനത്ത മഴയായാൽ മുട്ടൊപ്പം വെള്ളം റോഡിൽ നിറയും, വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം തെറിക്കുന്നതും പതിവാണ്. സാധനങ്ങൾ മിക്കതും ഈ വിധത്തിൽ നശിച്ചുപോകുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും ഓടകളുടെ അശാസ്ത്രീയത പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വെള്ളക്കെട്ടും ഇവിടുത്തെ ട്രാഫിക് ഐലന്റ് തകർന്ന് വീണതുൾപ്പടെയുള്ള മറ്റു വിഷയങ്ങളും കേരളകൗമുദി ഫ്ളാഷ് നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

എന്നിട്ടും അധികൃതർ പരിഹാരം കാണാൻ തയ്യാറായിട്ടില്ല. ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ കൊവിഡിനെ തുടർന്ന് മുടങ്ങിക്കിടന്നതാണ്. കിഴക്കേത്തെരുവിലും വിളക്കുടിയിലും പച്ചിലവളവിലും റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച സ്ഥിതിക്ക് ഇതിന്റെ ഭാഗമായി ചന്തമുക്കിലെ പ്രശ്നങ്ങൾക്കുകൂടി പരിഹാരം ഉണ്ടാക്കാവുന്നതാണ്.

വെള്ളം ഓടയിലേക്കിറങ്ങില്ല

പുത്തൂർ റോഡിൽ നിന്ന് വരുന്ന വെള്ളമാണ് പ്രധാനമായും ചന്തമുക്കിൽ റോഡിൽ നിറയുന്നത്. ഇത് ഓടയിലേക്ക് ഇറങ്ങാൻ സംവിധാനങ്ങൾ കുറവാണ്. ഓടയിലേക്ക് വെള്ളം ഇറങ്ങേണ്ട ഇരുമ്പ് മൂടികളുണ്ട്. ഇതിന്റെ അകലം കുറവായതിനാൽ വെള്ളം ഇറങ്ങാൻ ബുദ്ധിമുട്ടാണ്. മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ തീരെ വെള്ളം ഇറങ്ങാത്ത സ്ഥിതിയാണ്. നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ ദിനവും ഇവിടം വൃത്തിയാക്കിയെങ്കിൽ മാത്രമേ വെള്ളം കൃത്യമായി ഓടയിലേക്ക് ഇറങ്ങുകയുള്ളൂവെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ക്ഷേത്ര വഴിയിലെ ഓട അടച്ചു

ചന്തമുക്കിലെ വെള്ളം ഒഴുകിപ്പോകാനായി കുലശേഖരപുരം ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഓരത്ത് ഓടയുണ്ടായിരുന്നു. ഇത് അടച്ചതാണ് വെള്ളമൊഴുക്കിന്റെ പ്രധാന തടസം. ക്ഷേത്ര വഴിയിലൂടെ പുറകിലെ ഏലായിലേക്ക് ഒഴുകി പൊയ്ക്കൊണ്ടിരുന്നതാണ് വെള്ളം ഓട പൂർണമായും അടച്ചത് നീരൊഴുക്കിന് തടസമായി. ദേശീയപാത വിഭാഗം ഇത് കണ്ടെത്തിയത് അടുത്തിടെയാണ്. എന്നാൽ പരിഹാര മാർഗ്ഗം സ്വീകരിച്ചിട്ടില്ല.