
ഇരവിപുരം: ഭാര്യയുടെ അമ്മാവനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം കടന്ന യുവാവ് പൊലീസ് പിടിയിലായി. മുണ്ടയ്ക്കൽ തെക്കേവിള മുള്ളുവിള തെക്കതിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്തിനെയാണ് (30) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ രഞ്ജിത്തിന്റെ ഭാര്യയുടെ അമ്മാവൻ മയ്യനാട് താഴത്തുചേരി രാജ് നിവാസിൽ രാജേന്ദ്രൻപിള്ള (61) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രഞ്ജിത്ത് ഞായറാഴ്ച രാത്രി ഭാര്യയുടെ വീട്ടിലെത്തിയിരുന്നു. വാക്കുതർക്കത്തിനിടെ രഞ്ജിത്ത് ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ട രാജേന്ദ്രൻപിള്ള തടസംപിടിക്കാനെത്തി. ഇതിൽ പ്രകോപിതനായ പ്രതി രാജേന്ദ്രൻപിള്ളയെ ക്രൂരമായി പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം രാത്രി തന്നെ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടാനായത്. ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ്, പ്രൊബേഷനറി എസ്.ഐ അഭിജിത്ത്, എസ്.ഐമാരായ ജയകുമാർ, സന്തോഷ്, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ വിനു വിജയൻ, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.