
കൊല്ലം: ഷിഹാബിന്റെ ഉറ്റ ചങ്ങാതിമാർ റോക്കി, അലി, ഷാഡോ, റാണി, അർജ്ജുൻ എന്നീ കുതിരകളാണ്. കുതിരകളെ പൂട്ടിയ രഥത്തിന്റെ ഒച്ചകേൾക്കുമ്പോഴേ ഓച്ചിറക്കാർക്കറിയാം വരുന്നത് ഷിഹാബാണെന്ന്. ഷിഹാബിനെയും തലയെടുപ്പുള്ള അഞ്ച് കുതിരകളെയും അത്രമേൽ പരിചിതമാണ് നാട്ടുകാർക്ക്.
കൊല്ലം ഓച്ചിറ ഞെക്കനാൽ ആനയടി വടക്കതിൽ വീട്ടിൽ മുപ്പത്തിനാലുകാരനായ ഷിഹാബിന് ഏഴ് വയസുള്ളപ്പോഴാണ് കുതിരക്കമ്പം തുടങ്ങിയത്. പണ്ട് ഓച്ചിറ ഉത്സവത്തിനെത്തിയ സർക്കസുകാർ തറവാടക കൊടുക്കാനില്ലാതെ ലേലത്തിൽ വിറ്റ കുതിരയെ ഷിഹാബിന്റെ ബന്ധു വാങ്ങി. അതിനെ പരിചരിക്കാൻ തുടങ്ങിയതോടെയാണ് ഷിഹാബിന് കുതിരക്കമ്പം തുടങ്ങിയത്.
പത്താം ക്ലാസ് കഴിഞ്ഞ് ഗൾഫിലേക്ക് പോയപ്പോൾ അവിടെയും തൊട്ടടുത്തുണ്ടായിരുന്നു കുതിരകൾ. 12 വർഷങ്ങൾക്കുശേഷം മടങ്ങിയെത്തിയ ഷിഹാബ് ഒരു കുതിരയെ വാങ്ങി. അടുത്ത 10 വർഷത്തിനുള്ളിൽ സ്വന്തമാക്കിയതാണ് ഇപ്പോഴുള്ള അഞ്ച് കുതിരകൾ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മോഹവില കൊടുത്താണ് ഇതിൽ മൂന്ന് കുതിരകളെ വാങ്ങിയത്. അതിലൊന്ന് പെൺകുതിര. അവൾ രണ്ട് പ്രസവത്തിലായി മൂന്ന് കുട്ടികളെ നൽകി. ഒന്നിനെ വിറ്റു. മികച്ച കുതിരയ്ക്ക് ഒരു ലക്ഷത്തോളം രൂപ വിലയുണ്ട്.
ഘോഷയാത്രകൾക്കും കല്യാണാവശ്യങ്ങൾക്കും കുതിരകളെ കൊണ്ടുപോകാറുള്ള ഷിഹാബ് അതിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് അവയെ പോറ്റുന്നത്. വെൽഡിംഗ് ജോലി ചെയ്തുകിട്ടുന്ന തുകയിൽ നിന്നൊരു പങ്കും ചെലവാക്കാറുണ്ട്. തീറ്റപ്പുല്ല് വീട്ടുവളപ്പിലുണ്ട്. കുതിരത്തീറ്റയായ പെല്ലെറ്റ് മാത്രം വിലകൊടുത്ത് വാങ്ങും. ഹസീനയാണ് ഷിഹാബിന്റെ ഭാര്യ. കമർജഹാനും ബാത്തുൽ ഫാത്തിമയുമാണ് മക്കൾ.
 കല്യാണരഥമായി
കല്യാണത്തിന് വധൂവരന്മാരെ കൊണ്ടുപോകാനാണ് ഷിഹാബ് കൂടുതലും കുതിരകളെ പൂട്ടിയ രഥം ഒരുക്കുക. 5000 മുതൽ 25000 രൂപവരെ ഒരു ചടങ്ങിന് ഈടാക്കും. കഴിഞ്ഞ ഓണത്തിന് കായംകുളം പൊലീസിന്റെ കൊവിഡ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി രഥം നൽകിയിരുന്നു. കടകളുടെ പരസ്യത്തിനും ഉദ്ഘാടനത്തിനുമായി കുതിരകളെ തേടിവരുന്നവരും ഏറെയാണ്. കൊവിഡിന് മുൻപ് അഴീക്കൽ ബീച്ചിലെത്തുന്നവർക്ക് ചെറിയ നിരക്കിൽ കുതിരസവാരിക്കും നൽകിയിരുന്നു.
കുതിരയെ പരിപാലിക്കാൻ നല്ല ക്ഷമ വേണം. കരുനാഗപ്പള്ളിയിൽ ഹോഴ്സ് റൈഡിംഗ് സ്‌കൂൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പോയാലുടൻ സഫലമാകും.
- ഷിഹാബ്