choola-raod
ഓടനാവട്ടം കട്ടയിൽ ചൂലാ-പാലക്കോട്ട് ദേവീ ക്ഷേത്രം റോഡ് വെള്ളക്കെട്ടായ നിലയിൽ

തകർന്നടിഞ്ഞ് ഓടനാവട്ടം കട്ടയിൽ ചൂലാ - പാലക്കോട്ട് ദേവീ ക്ഷേത്രം റോഡ്

ഓടനാവട്ടം: വെളിയം പഞ്ചായത്തിൽ ഉൾപ്പെട്ട കട്ടയിൽ വാർഡിലെ ചൂലാ-പാലക്കോട്ട് ദേവീ ക്ഷേത്രം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 70 വർഷത്തിലധികം പഴക്കമുള്ള ഈ പഞ്ചായത്ത് റോഡാണ് ചൂലാ ഗ്രാമത്തെയും പാലയ്‌ക്കോട്ട് ദേവീ ക്ഷേത്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. രണ്ട് കിലോമീറ്ററോളം ദൂരത്തിൽ റോഡ് വർഷങ്ങളായി ഗതാഗതയോഗ്യമല്ലാത്തവിധം തകർന്ന് കിടക്കുകയാണ്. തെരുവ് വിളക്കുകൾ പോലും പ്രകാശിക്കാത്ത ഈ റോഡിലേയ്ക്ക് ഒാട്ടം വിളിച്ചാൽ ടാക്‌സികളോ മറ്റു വാഹനങ്ങളോ വരാൻ തയ്യാറാകില്ലെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് സ്ഥലം സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി തന്റെ ഫണ്ടിൽ നിന്ന് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 5 ലക്ഷം അനുവദിച്ചിരുന്നെങ്കിലും ആ തുക ഇതുവരെ ലഭിച്ചിട്ടില്ല.

പ്രദേശവാസികൾ പറയുന്നു
പഞ്ചായത്ത് തലങ്ങളിലും വാർഡ്, ഗ്രാമസഭാ യോഗങ്ങളിലും പല തവണ റോഡിന്റെ ശോച്യാവസ്ഥയെപ്പറ്രി പറഞ്ഞിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് പണി പൂർത്തീകരിക്കണം. ഇല്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകൾ ബഹിഷ്‌കരിക്കുന്നത് ഉൾപ്പടെയുള്ള സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരും.

അപകട സാദ്ധ്യത

റോഡിനോട് ചേർന്ന് വളരെ താഴ്ചയിലാണ് ഇത്തിക്കരയാറിന്റെ തോട് സ്ഥിതി ചെയ്യുന്നത്. കൈവരികളില്ലാത്തതിനാൽ ഇവിടെ വലിയ അപകടങ്ങളുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. മഴക്കാലമായാൽ തോടും റോഡും തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് വെള്ളപ്പാച്ചിലുണ്ടാകുന്നത്.

നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഈ റോഡിന്റെ നവീകരണം. 10 വർഷങ്ങൾക്ക് മുൻപ് എം.പി ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ നവീകരണത്തിനായി അനുവദിച്ചതാണ്. പക്ഷേ പണി നടത്തിയില്ല. തൊട്ടടുത്ത വാർഡിന് ആ തുക ലഭിച്ചെന്നാണ് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടത്. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണം.

പി. പുഷ്പാംഗദൻ, പൊതുപ്രവർത്തകൻ, വിമുക്ത ഭടൻ

പത്തു വർഷത്തിൽ അധികമായി റോഡ് തകർന്ന് കിടക്കുകയാണ്. ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിട്ടും തുടർ നടപടിയുണ്ടായിട്ടില്ല. സമീപ വാർഡുകളിൽ ടാറിങ്ങും റീ ടാറിങ്ങും നടത്തിയിട്ടുണ്ട്. ഫണ്ടില്ല എന്നാണ് വാർഡ് മെമ്പർ പറയുന്നത്. ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം.

ഡി. വിജയകുമാർ (സമീപ വാസി )

തേക്കുവിളവീട്, കട്ടയിൽ