
കൊല്ലം: കലപ്പ, നുകം, വിത്തുപൊതി, ഏത്തക്കൊട്ട തുടങ്ങിയ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ വീട്ടിലുണ്ടോ? അവ വില നൽകി കാർഷിക സർവകലാശാല ഏറ്റെടുക്കും. സർവകലാശാലയുടെ കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന പഠനകേന്ദ്രത്തിൽ പ്രദർശനത്തിന് വയ്ക്കും. പണം സ്വീകരിക്കാതെ നൽകുന്നവരുടെ പേരുകൾ ഉപകരണങ്ങൾക്കൊപ്പം പ്രദർശിപ്പിക്കും. കാലപ്പഴക്കത്തിന് അനുസരിച്ചാണ് വിലയിടുക.
കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ടി. സുബ്രഹ്മണ്യ തിരുമുമ്പിന്റെ പേരിൽ രണ്ട് കോടി രൂപ ചെലവിലാണ് കാർഷിക സാംസ്‌കാരിക പഠനകേന്ദ്രം ഉയരുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് സർവകലാശാല ഇതിനായി തിരുമുമ്പിന്റെ വസതി ഏറ്റെടുത്തിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും.
നൽകാവുന്ന ഉപകരണങ്ങൾ
കലപ്പ
കന്നിനെ കെട്ടി നിലം പൂട്ടാനുള്ള ഉപകരണം.
നുകം
കലപ്പയിലും ഊർച്ച മരത്തിലും കന്നിനെ കെട്ടാൻ.
വെള്ളിക്കോൽ
നെല്ല് അളക്കാൻ ത്രാസിനു പകരം
ഏത്തക്കൊട്ട
ആഴത്തിൽ നിന്ന് വെള്ളമെടുക്കാൻ .
വിത്ത് പൊതി:ദീർഘകാലം വിത്ത് സൂക്ഷിക്കാനുള്ള വൈക്കോൽ പൊതി
ജലചക്രം
ചവിട്ടിക്കറക്കി വെള്ളം തേവാൻ
കട്ടക്കുഴ
പാടങ്ങളിൽ മൺകട്ട ഉടയ്‌ക്കാൻ
ഊർച്ചമരം
കന്നിനെ കെട്ടി നിലം നിരപ്പാക്കാൻ.
ഉപകരണങ്ങൾ നൽകാൻ വിളിക്കാം : 0467 2260632
പഠന കേന്ദ്രത്തിൽ എന്തൊക്കെ ?
ഔഷധച്ചെടികളുടെ ഹരിതവനം.
 നെല്ല്, ഗോതമ്പ് പാടങ്ങൾ
 വിവിധ ഫാമുകൾ
 കുട്ടികൾക്കായി പാർക്ക്
 ഏറുമാടം
 കാർഷിക ഉപകരണങ്ങളുടെ പ്രദർശനം
ഇവിടെയെത്തുന്ന കുട്ടികളിലും യുവാക്കളിലും കൃഷിയോട് ആഭിമുഖ്യം വളർത്തുകയാണ് ലക്ഷ്യം.
ഡോ. ടി. വനജ, പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ