 
കരുനാഗപ്പള്ളി: കൊവിഡിന്റെ പിടിവിട്ടിട്ടില്ലെങ്കിലും നിയന്ത്രണങ്ങളൊക്കെ പാലിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഡി.ടി.പി.സി യുടെ നിയന്ത്രണത്തിലുള്ള കന്നേറ്റി വിനോദ സഞ്ചാര കേന്ദ്രം തുറക്കാൻ നടപടിയായില്ല . ഏഴ് മാസം മുമ്പ് കൊട്ടിയടച്ച ശ്രീനാരായണഗുരു പവലിയനിൽ പ്രവർത്തിക്കുന്ന വിനോദ കേന്ദ്രത്തിനാണ് കൊവിഡിന്റെ പിടിയിൽ നിന്ന് മോചനം ലഭിക്കാത്തത്.കന്നേറ്റിപ്പാലത്തിന് തൊട്ടുതാഴെ ശ്രീനാരായണഗുരു ട്രോഫി വള്ളംകളിക്കായി പണിത പവിലിയനാണ് പിന്നീട് ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിയത്.
കൊവിഡ് വ്യാപകമായതൊടെ
ഓഫീസർ ഉൾപ്പടെ 10 ജീവനക്കാർ ഉണ്ടായിരുന്ന വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇപ്പോൾ ഒരു ജീവനക്കാരി മാത്രമാണ് എത്തുന്നത്. തുടക്കം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണിത്. 2018 മുതലാണ് കന്നേറ്റിയിൽ വിനോദ സഞ്ചാര കേന്ദ്രത്തിന് ഡി.ടി.പി.സി തുടക്കം കുറിക്കുന്നത്. ഒരു വിനോദ സഞ്ചാര ബോട്ടും ഒരു സഫാരി ബോട്ടുമാണ് ഉണ്ടായിരുന്നത്. കൊവിഡ് വ്യാപകമായതൊടെ രണ്ട് ബോട്ടുകളും കൊല്ലത്തേക്ക് കൊണ്ട് പോയി. നിരവധി വിനോദ സഞ്ചാരികൾ ദിവസവും ഇവിടെ എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കായൽ കാഴ്ചകൾ
വീതി കുറഞ്ഞ പള്ളിക്കലാറിയൂടെയും കൊതിമുക്ക് വട്ടക്കായലിലൂടെയും ടി.എസ്. കനാലിലൂടെയുമുള്ള യാത്രയ്ക്ക് ആളുകളിവിടെ തിരക്കുകൂട്ടിയിരുന്നു. കായലിന്റെ ഇരുവശങ്ങളിലേയും കേരനിരകളും വീടുകളും കൈതോടുകളും നിറഞ്ഞ ദൃശ്യഭംഗി. വട്ടക്കായൽ, ആലുംകടവ്, വള്ളിക്കാവ് അമൃതപുരി, അഴീക്കൽ തുറമുഖം അഴീക്കൽ ബീച്ച്, ചാമ്പക്കടവ്, മാലുമേൽ എന്നിവിടങ്ങളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.
ഹൗസ് ബോട്ട് ഒരു ദിവസം 11400 രൂപ
ഹൗസ് ബോട്ട് ഒരു ദിവസം വിനോദ യാത്രക്ക് നൽകുന്നതിന് ഭക്ഷണം ഉൾപ്പടെ 11400 രൂപയാണ് ഡി.ടി.പി.സി ഈടാക്കിയിരുന്നത്. 6 യാത്രക്കാർക്ക് കയറാവുന്ന സഫാരി ബോട്ടിന് ഒരു മണിക്കൂറിന് 600 രൂപാ ഈടാക്കിയിരുന്നു. കൊവിഡിന് മുമ്പ് വരെ രണ്ട് ബോട്ടുകളും പൂർണമായും പ്രവർത്തന സജ്ജമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ കന്നേറ്റി വിനോദ സഞ്ചാര കേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്രതികരണം.
കൊവിഡിനെ തുടർന്ന് നിറുത്തി വെച്ച കന്നേറ്റിയിലെ വിനോദ സഞ്ചാര കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. സ്വദേശികളായ നിരവധി പേർ ദിനംപ്രതി ഇവിടെ കാഴ്ചകൾ കാണാനായി എത്താറുണ്ട്. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നില്ല. ഇവിടെ നിന്നും കൊല്ലത്തേക്ക് കൊണ്ടു പോയ ഹൗസ് ബോട്ടുകൾ തിരികെ കൊണ്ട് വരണം.കരുമ്പാലിൽ.ഡി.സദാനന്ദൻ, പൊതു പ്രവർത്തകൻ: