si

കൊല്ലം: 25,​000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശക്തികുളങ്ങര സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ അബ്‌ദുൽ സലീമിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. സ്ത്രീധന പീഡന കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകാൻ പണം വാങ്ങുന്നതിനിടെയാണ് കരുനാഗപ്പള്ളി ആലുംകടവിൽ നിന്ന് ശനിയാഴ്ച വൈകിട്ട് ഇയാളെ പിടികൂടുന്നത്. വർഷങ്ങൾക്ക് മുൻപ് അബ്ദുൽസലീം ചവറ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ വർക്കല സ്വദേശി ഫൈസലിനെതിരെ സ്ത്രീധന പീഡന കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ സമർപ്പിച്ചിരുന്നു.

വിചാരണ ആരംഭിച്ച കേസിൽ മൊഴി നൽകാൻ കഴിഞ്ഞയാഴ്‌ച അബ്ദുൽ സലീമിന് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചു. തുടർന്ന് അബ്ദുൽ സലീം ഫോണിൽ ഫൈസലിനെ ബന്ധപ്പെട്ട് കോടതിയിൽ അനുകൂല മൊഴി നൽകാമെന്നും 25000 രൂപ നൽകണമെന്നും അറിയിച്ചു. പണം നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ നിരന്തരം വിളിച്ചതോടെ ഫൈസൽ വിജിലൻസ് കൊല്ലം യൂണിറ്റിനെ വിവരം അറിയിച്ചു.

പിന്നീട് വിജിലൻസിന്റെ നിർദേശം അനുസരിച്ചായിരുന്നു അബ്‌ദുൽ സലീമിന്റെ ആവശ്യങ്ങളോട് ഫൈസൽ പ്രതികരിച്ചത്. പണവുമായി ശനിയാഴ്ച വൈകിട്ട് 5ന് കരുനാഗപ്പള്ളി ആലുംകടവിലെ അബ്ദുൽ സലീമിന്റെ വീട്ടിൽ ഫൈസലെത്തി.

പണം വാങ്ങിയ ശേഷം ഇരുവരും നടന്ന് സമീപത്തുള്ള സഹോദരന്റെ ബ്രദേഴ്സ് എന്ന ജൂവലറിയിൽ എത്തിയപ്പോൾ വിജിലൻസ് സംഘം വളഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കി വിജിലൻസ് കസ്റ്റഡിയിലേക്ക് മാറ്റിയ അബ്ദുൽ സലീമിനെ ഇന്നലെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്ത്രീധന പീഡന കേസ് രജിസ്റ്റർ ചെയ്‌ത സമയത്ത് പ്രതിയായ തന്റെ പക്കൽ നിന്ന് അബ്ദുൽസലീം രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഫൈസൽ വിജിലൻസിന് മൊഴി നൽകി. വിജിലൻസ് ഡിവൈ.എസ്.പി കെ. അശോക് കുമാർ, സി.ഐ എം. അജയനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

എസ്.ഐ വിജിലൻസിലും

ജോലി നോക്കിയിരുന്നു

വിജിലൻസ് അറസ്റ്റ് ചെയ്‌ത അബ്‌ദുൽ സലീം മുൻപ് ഒരു വർഷത്തോളം വിജിലൻസിലും ജോലി ചെയ്‌തിരുന്നു. എസ്.ഐയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുൻപ് വിജിലൻസ് കൊല്ലം യൂണിറ്റിലായിരുന്നു ജോലി നോക്കിയിരുന്നത്. മുൻ മന്ത്രി പി.കെ.കെ. ബാവയുടെ ഗൺമാനായും പ്രവർത്തിച്ചിട്ടുണ്ട്.