 
കൊല്ലം: തുറമുഖത്തിന്റെ മങ്ങിപ്പോയ പ്രാധാന്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തെക്കൻ കേരളത്തിന്റെ വാണിജ്യ വ്യാവസായിക ഉത്പാദനം മെച്ചപ്പെടുത്താൻ തുറമുഖ വികസനം വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം പോർട്ടിലെ മൾട്ടിപർപ്പസ് പാസഞ്ചർ കം കാർഗോ ടെർമിനൽ, ഷിപ്പിംഗ് ജോലി സുഗമമാക്കുന്നതിനായി നിർമ്മിച്ച ധ്വനി മോട്ടോർ ടഗ് എന്നിവ നാടിന് സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊല്ലം തുറമുഖ വികസനത്തിൽ പ്രത്യേക ശ്രദ്ധയാണ് സർക്കാർ പുലർത്തുന്നത്. കപ്പൽ സർവീസിലൂടെ കൊല്ലവും ലക്ഷദ്വീപുമായുള്ള ബന്ധവും മത്സ്യബന്ധന വ്യവസായങ്ങളും മെച്ചപ്പെടുത്തും. നിലവിൽ വിഴിഞ്ഞം തുറമുഖത്ത് മാത്രം നടക്കുന്ന കപ്പലിലെ ക്രൂ ചേഞ്ച് സംവിധാനം ഇനി കൊല്ലത്തും സാദ്ധ്യമാകും. കൊല്ലം - മിനിക്കോയി വിനോദസഞ്ചാര കടൽപ്പാതക്കും സാദ്ധ്യത തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനായി. എമിഗ്രേഷൻ ക്ലിയറൻസ് കിട്ടിയില്ലെങ്കിലും മിനിക്കോയ് ലക്ഷദ്വീപ് യാത്രാ സർവീസ് തുടങ്ങാനാകുമെന്ന് മുഖ്യപ്രഭാഷണത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. എം. മുകേഷ് എം.എൽ.എ, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ്.എം.കൗൾ, കളക്ടർ ബി.അബ്ദുൽ നാസർ, കേരള മാരിടൈം ബോർഡ് എക്‌സി. ഓഫീസർ ജെറോമി ജോർജ്, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
 കപ്പലുകൾ വലിക്കാൻ ധ്വനിയും മിത്രയും
ഷിപ്പിംഗ് ജോലികൾ സുഗമമാക്കുന്നതിന് 3.20 കോടി രൂപ വീതം വിനിയോഗിച്ച് കൊല്ലം തുറമുഖത്തിനായി നിർമ്മിച്ച ധ്വനി, ബേപ്പൂരിനായി നിർമ്മിച്ച മിത്ര എന്നീ മോട്ടോർ ടഗ്ഗുകളും മുഖ്യമന്ത്രി കമ്മിഷൻ ചെയ്തു. അഞ്ച് ടൺ ബുള്ളാഡ് ശേഷിയുള്ളതും ഇടത്തരം കപ്പലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ ടഗ്ഗുകളാണിവ. ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇവയിൽ കടൽ സഞ്ചാരത്തിന് ആവശ്യമായ എല്ലാവിധ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.